കൊച്ചി; പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി കരണത്തടിക്കുന്നതിനെ ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി കാണാനാവില്ലെന്ന് ഹൈക്കോടതി. പ്രതിയെ കരണത്തടിച്ചതിൽ പത്തനംതിട്ട മജിസ്ട്രേറ്റ് കോടതി രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോന്നി എസ്ഐ സിആർ രാജു നൽകിയ ഹർജി തള്ളിയാണ് കോടതിയുടെ നിരീക്ഷണം.
2005 മാർച്ചിലാണ് മർദനക്കേസിലെ പ്രതിയെ വിളിച്ചുവരുത്തി കരണത്തടിച്ചത്. ഔദ്യോഗിക കൃത്യ നിർവഹണത്തിന്റെ ഭാഗമായി കിട്ടുന്ന നിയമപരമായ സംരക്ഷണത്തിന് എസ‌്ഐ അർഹനല്ലെന്ന് കോടതി പറഞ്ഞു. കേസിന്റെ വിചാരണയുമായി മുന്നോട്ടുപോകാനും ജസ്റ്റിസ് എൻ അനിൽകുമാർ നിർദേശം നൽകി.
കോന്നി സ്വദേശിയ സതീഷ് കുമാർ മർദിച്ചെന്നാരോപിച്ചു മോഹനൻ എന്നയാൾ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് 2005 മാർച്ച് 15 നു സതീഷിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ എസ്ഐ കരണത്ത് അടിച്ചെന്നാണ് കേസ്. സതീഷ് കുമാറിന്റെ സ്വകാര്യ അന്യായത്തിൽ പത്തനംതിട്ട മജിസ്ട്രേറ്റ് കോടതി കേസ് എടുത്തിരുന്നു. ഇത് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് രാജു ഹൈക്കോടതിയെ സമീപിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ