സാധാരണക്കാരെ പിഴിയുന്നു, കേരളത്തില്‍ മാത്രം നാലരവര്‍ഷം കൂടുമ്പോള്‍ ശമ്പളപരിഷ്‌ക്കരണം; സര്‍ക്കാരിനെതിരെ ഹൈക്കോടതി

ജീവനക്കാരുടെ ശമ്പളപരിഷ്‌ക്കരണത്തിനുളള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഹൈക്കോടതി
സാധാരണക്കാരെ പിഴിയുന്നു, കേരളത്തില്‍ മാത്രം നാലരവര്‍ഷം കൂടുമ്പോള്‍ ശമ്പളപരിഷ്‌ക്കരണം; സര്‍ക്കാരിനെതിരെ ഹൈക്കോടതി

കൊച്ചി: ജീവനക്കാരുടെ ശമ്പളപരിഷ്‌ക്കരണത്തിനുളള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഹൈക്കോടതി. സാധാരണക്കാരെ പിഴിഞ്ഞ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം നടത്തുന്നു എന്ന് ഹൈക്കോടതി വിമര്‍ശിച്ചു. നാലരവര്‍ഷം കൂടുമ്പോഴാണ് കേരളത്തില്‍ ശമ്പള പരിഷ്‌കരണം. സംഘടിത വോട്ടുബാങ്കിനെ ഭയന്നാണ് സര്‍ക്കാര്‍ ശമ്പള പരിഷ്‌കരണം നടത്തുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ശമ്പളപരിഷ്‌കരണ നീക്കത്തില്‍ ഇടപെടുമെന്നും കോടതി സര്‍ക്കാരിന് മു്ന്നറിയിപ്പ് നല്‍കി.

നിലംനികത്തല്‍ ക്രമപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുളള കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ വിമര്‍ശനം. നേരത്തെയുളള നിയമം അനുസരിച്ച് നിലംനികത്തല്‍ ക്രമപ്പെടുത്തുന്നതിന് ഭൂമിയുടെ ന്യായവിലയുടെ 20 ശതമാനം നല്‍കിയാല്‍ മതിയായിരുന്നു. പുതിയ ഉത്തരവ് അനുസരിച്ച് നിലംനികത്തല്‍ ക്രമപ്പെടുത്തുന്നതിന് സമീപപ്രദേശങ്ങളിലെ ഏറ്റവും ഉയര്‍ന്ന ഭൂമി വിലയുടെ 20 ശതമാനം നല്‍കണം. മുന്‍കാല പ്രാബല്യത്തോടെയുളളതാണ് ഈ ഉത്തരവ്. ഇത്തരം ഉത്തരവുകള്‍ സാധാരണക്കാരെ പിഴിയുന്നതിനാണ്. സാധാരണക്കാരെ പിഴിഞ്ഞ്് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌ക്കരണം സര്‍ക്കാര്‍ നടത്തുകയാണെന്നാണ് കോടതിയുടെ വിമര്‍ശനം.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴാണ് ഇത്തരത്തില്‍ സാധാരണക്കാരെ പിഴിഞ്ഞു കൊണ്ട് ശമ്പള പരിഷ്്ക്കരണ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.സാഹചര്യം മനസിലാക്കുന്നതിന് പകരം, സംഘടിത വോട്ടുബാങ്കി്‌നെ ഭയക്കുകയാണ് ചെയ്യുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ ഏഴും എട്ടും വര്‍ഷം കൂടുമ്പോഴാണ് ശമ്പളപരിഷ്‌കരണം.ഇവിടെ നാലരവര്‍ഷം കൂടുമ്പോഴാണ്. ഈ രീതിയില്‍ മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ശമ്പളപരിഷ്‌ക്കരണത്തില്‍ ഇടപെടുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്തി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌ക്കരണം നടപ്പാക്കുന്നതിന് വേണ്ടിയാണ് ജനങ്ങളെ പിഴിയുന്നതെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. മോട്ടോര്‍ വാഹന പിഴ വര്‍ധിപ്പിക്കുന്നത് അടക്കം പല നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റം വരുത്തിയാണ് ജനങ്ങളെ പിഴിയുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com