ലൈസന്‍സില്ലാതെ വീട്ടില്‍ കേക്ക് നിര്‍മ്മിച്ച് വില്‍പ്പന നടത്തിയാല്‍ കുടുങ്ങും ; അഞ്ചു ലക്ഷം രൂപ പിഴയും 6 മാസം തടവും

സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പാണ് ഭക്ഷ്യയൂണിറ്റുകള്‍ക്ക് അനുമതി നല്‍കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : കോവിഡ് കാലത്ത് ഉപജീവനത്തിനായി ഭക്ഷ്യവസ്തുക്കള്‍ വീട്ടിലുണ്ടാക്കി വില്‍പ്പന നടത്തുന്നത് വര്‍ധിച്ചിട്ടുണ്ട്. മായം ചേര്‍ക്കല്‍ പോലുള്ള പ്രശ്‌നങ്ങള്‍ കുറവായതിനാല്‍ ആളുകള്‍ക്കിടയില്‍ ഏറെ മതിപ്പും ഇതിനുണ്ട്. എന്നാല്‍ നിയമപ്രകാരം, ലൈസന്‍സും രജിസ്‌ട്രേഷനുമില്ലാതെ ഭക്ഷ്യവസ്തുക്കളുടെ വില്‍പ്പന കുറ്റകരമാണ്. ഇത്തരത്തില്‍ വില്‍പ്പന നടത്തിയാല്‍ 5 ലക്ഷം രൂപ വരെ പിഴയും 6 മാസം വരെ തടവും അനുഭവിക്കേണ്ടി വരും. 

ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഴ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പാണ് ഇത്തരം ഭക്ഷ്യയൂണിറ്റുകള്‍ക്ക് അനുമതി നല്‍കുന്നത്. 12 ലക്ഷം രൂപയ്ക്കു മുകളില്‍ കച്ചവടം ഉണ്ടെങ്കില്‍ ലൈസന്‍സ് നിര്‍ബന്ധമാണ്. അതിനുതാഴെയാണെങ്കില്‍ റജിസ്‌ട്രേഷന്‍ നടത്തണം. അക്ഷയകേന്ദ്രം വഴി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഴ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യാം.

ഉപയോഗിക്കുന്ന വെള്ളത്തിന്റെയും സാധനങ്ങളുടെയും ഗുണമേന്മ ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തവും നിര്‍മ്മാതാവിന്റേതാണ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ജില്ലാ ഓഫിസില്‍നിന്നാണ് ലൈസന്‍സും റജിസ്‌ട്രേഷനും നല്‍കുന്നത്. 

പിഴ ഇങ്ങനെ

ലൈസന്‍സോ റജിസ്‌ട്രേഷനോ ഇല്ലാതെ പ്രവര്‍ത്തിച്ചാല്‍ കുറ്റകൃത്യത്തിന്റെ രീതി അനുസരിച്ച് 5 ലക്ഷം രൂപ വരെ പിഴയും 6 മാസം വരെ തടവും ശിക്ഷ. മായം ചേര്‍ത്ത ആഹാരം വില്‍പ്പന നടത്തിയാല്‍ കുറ്റകൃത്യത്തിന്റെ രീതി അനുസരിച്ച് ജയില്‍ ശിക്ഷയും പിഴയും ലഭിക്കും. ലേബല്‍ ഇല്ലാതെ വില്‍പ്പന നടത്തിയാല്‍ 3 ലക്ഷം പിഴ, ഗുണമേന്‍മയില്ലാതെ വില്‍പന നടത്തിയാല്‍ 5 ലക്ഷം പിഴ എന്നിങ്ങനെയാകും ശിക്ഷ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com