ശ്രീനാരായണ ​ഗുരുവിന്റെ പേരിൽ ഓപൺ സർവകലാശാല; ​ഗാന്ധി ജയന്തി ദിനത്തിൽ പ്രവർത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

ശ്രീനാരായണ ​ഗുരുവിന്റെ പേരിൽ ഓപൺ സർവകലാശാല; ​ഗാന്ധി ജയന്തി ദിനത്തിൽ പ്രവർത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി
ശ്രീനാരായണ ​ഗുരുവിന്റെ പേരിൽ ഓപൺ സർവകലാശാല; ​ഗാന്ധി ജയന്തി ദിനത്തിൽ പ്രവർത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേരിൽ സംസ്ഥാനത്ത് ഓപൺ സർവകലാശാല സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനത്തിൽ ഓപൺ സർവകലാശാല നിലവിൽ വരുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  സർവകലാശല സ്ഥാപിക്കുന്നതിലൂടെ വിദ്യാഭ്യാസത്തിന്റെ ജനകീയവത്‌കരണ രംഗത്ത് വലിയ മാറ്റത്തിനാണ് തുടക്കമാകുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

ഗുരുവിന് വേണ്ടി ഉചിതമായ സ്മാരകങ്ങളുണ്ടാവുകയെന്നത് ഓരോ മലയാളിയുടെയും ആഗ്രഹമാണ്. അനൗപചാരിക വിദ്യാഭ്യാസത്തിന്റെ പ്രയോക്താവും കേരളീയ നവോത്ഥാനത്തിന്റെ കെടാവിളക്കുമായ ശ്രീനാരായണ ഗുരുവിന്റെ നാമത്തിൽ കേരളത്തിലെ ആദ്യത്തെ ഓപൺ സർവകലാശാല രൂപീകരിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുകയാണെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രി തുടങ്ങിയത്. 

ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനത്തിൽ ഈ ഓപൺ സർവകലാശാല നലവിൽ വരും. കേരളത്തിലെ പ്രാചീന തുറമുഖ നഗരവും തൊഴിലാളി കേന്ദ്രവുമായ കൊല്ലമായിരിക്കും പുതിയ സർവകലാശാലയുടെ ആസ്ഥാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിലവിലെ നാല് സർവകലാശാലകളുടെ വിദൂര വിദ്യാഭ്യാസ സൗകര്യങ്ങൾ സംയോജിപ്പിച്ചാണ് ഓപൺ സർവകലാശാല ആരംഭിക്കുക. ഏത് പ്രായത്തിലുള്ളവർക്കും പഠിക്കാൻ സൗകര്യമുണ്ടായിരിക്കും. കോഴ്സ് പൂർത്തിയാക്കാതെ ഇടക്ക് പഠനം നിർത്തുന്നവർക്ക് അതുവരെയുള്ള പഠനത്തിനനുസരിച്ച് ഡിപ്ലോമ സർട്ടിഫിക്കറ്റ് നൽകാനും കഴിയും. ദേശീയ അന്തർദേശീയ രംഗത്തെ പ്രഗത്ഭരായ അധ്യാപകരുടെ ഓൺലൈൻ ക്ലാസുകൾ ഓപൺ സർവകലാശാലയുടെ പ്രത്യേകതയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ എയ്ഡഡ് കോളജുകളിലെ ലാബുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഓപൺ സർവകലാശാലയ്ക്കായി ഒരുക്കും. പരമ്പരാഗത കോഴ്സുകൾക്ക് പുറമേ നൈപുണ്യ വികസന കോഴ്സുകളും ഓപൺ സർവകലാശാല നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com