കൊച്ചി: കൊച്ചിയിലെ ആഡംബര ഹോട്ടലുകളിൽ നിശാപാർട്ടിക്കിടെ നടന്ന പരിശോധനയിൽ നാലു പേർ അറസ്റ്റിൽ. കസ്റ്റംസും എക്സൈസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് അറസ്റ്റ്. പാർട്ടികളിൽ വ്യാപകമായി ലഹരിമരുന്ന് ഉപയോഗിക്കുന്നുവെന്ന വിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആലുവ സ്വദേശി ഡിസ്കോ ജോക്കി എന്ന അൻസാർ, സംഘാടകരായ നിസ്വിൻ, ജോമി ജോസ്, ഡെന്നീസ് റാഫേൽ എന്നിവരാണ് അറസ്റ്റിലായത്.
ശനിയാഴ്ച രാത്രി 11.45ന് തുടങ്ങിയ പരിശോധന പുലർച്ചെ 3.45 വരെ നീണ്ടു. പാലാരിവട്ടത്തെ ഹോട്ടലിൽ നിന്നുമാണ് ലഹരിവസ്തുക്കൾ പിടികൂടിയത്. എംഡിഎംഎ, തിരിച്ചറിഞ്ഞിട്ടില്ലാത്ത മറ്റ് കെമിക്കലുകൾ, കഞ്ചാവ് എന്നിവ ഇവിടെ നിന്ന് പിടികൂടി. കസ്റ്റംസിൻറെ സ്നിഫർ ഡോഗാണ് മയക്കുമരുന്നുകൾ കണ്ടെത്തിയത്.
യുവതികളടക്കം നൂറിൽപരം ആളുകൾ പാർട്ടിയിൽ പങ്കെടുത്തതായാണ് വിവരം. പാർട്ടികളിലെത്തിയവരുടെ കയ്യിൽ ലഹരിമരുന്നുണ്ടോ എന്നായിരുന്നു ആദ്യ പരിശോധന. പരിശോധനയ്ക്ക് ശേഷം ഓരോരുത്തരെയായി വിട്ടയച്ചു. ഹോട്ടലുകളിലെ മുറികൾ കേന്ദ്രീകരിച്ചു പരിശോധന തുടർന്നപ്പോഴാണ് മയക്കുമരുന്നുകൾ പിടികൂടിയത്. നിശാ പാർട്ടിയ്ക്കായി എത്തി മുറിയെടുത്തു ലഹരിമരുന്ന് ഉപയോഗിക്കുകയായിരുന്നു ഇവർ.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ