മലപ്പുറം; 21കാരിയായ സുബീറ ഫർഹത്തിനെ അയൽവാസിയായ അൻവർ കൊന്ന് കുഴിച്ചുമൂടിയത് മൂന്നു പവൻ സ്വർണത്തിനു വേണ്ടി. ഒരു മാസം മുൻപാണ് സുബീറയെ കാണാതാകുന്നത്. യുവതിയെ കണ്ടെത്താനുള്ള തെരച്ചിലിൽ അൻവറും സജീവമായിരുന്നു. ചെങ്കൽ ക്വാറിയിലെ മണ്ണ് ഇളകിയത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് കൊലപാതകം പുറത്തറിയുന്നത്.
മലപ്പുറം ആതവനാച് കഞ്ഞിപ്പുരയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. മാർച്ച് 10 ന് രാവിലെ വെട്ടിച്ചിറയിലെ സ്വകാര്യസ്ഥാപനത്തിലേക്ക് ജോലിക്കായി വീട്ടിൽ നിന്ന് ഇറങ്ങിയതാണ് ഫർഹത്ത്. അമ്പത് മീറ്റർ പിന്നിട്ട യുവതിയെ മുഖം മറച്ചു പിടിച്ച ശേഷം അൻവർ അടുത്തുള്ള പൊന്തക്കാട്ടിലേക്ക് കൊണ്ടുപോയി. അവിടെവച്ചാണ് കൊലനടത്തുന്നത്. മൂന്ന് പവന്റെ ആഭരണം എടുത്തശേഷം മൃതദേഹം ചെങ്കൽ ക്വാറിയിലെ കുഴിയിലിട്ടു. കുറ്റസമ്മതം നടത്തിയ അൻവർ നിരവധി കേസുകളിൽ പ്രതിയാണ്.
യുവതിയുടെ തിരോധാനത്തിൽ പൊലീസിന് ഇതുവരെ ഒരു തെളിവും ലഭിച്ചിരുന്നില്ല. എന്നാൽ ചൊവ്വാഴ്ച വൈകുന്നേരം അൻവറിന്റെ വീടിനടുത്തായി ചെങ്കൽക്വാറിയുടെ മണ്ണിളകിയതായി ശ്രദ്ധയിൽപ്പെട്ടു. പറമ്പിലെ മൺകൂനയിൽനിന്ന് ദുർഗന്ധം വരുന്നതായും നാട്ടുകാരും സൂചിപ്പിച്ചിരുന്നു. ഇത് പൊലീസിനെ അറിയിച്ചതോടെ അവർ മണ്ണ് നീക്കുകയും യുവതിയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. പ്രതി തന്നെയാണ് മൃതദേഹം ചാക്കിൽക്കെട്ടി സ്വന്തം പറമ്പിൽ കുഴിച്ചു മൂടിയത്. പിറ്റേ ദിവസം മണ്ണുമാന്തി കൊണ്ടുവന്ന് ഇതിനു മുകളിൽ ഇയാൾ കൂടുതൽ മണ്ണിട്ടതായും പൊലീസ് പറഞ്ഞു. എന്നാൽ വേനൽ മഴയിൽ മുകൾ ഭാഗത്തെ മണ്ണ് ഒലിച്ചുപോയതോടെയാണ് ദുർഗന്ധം വന്നത്. മൃതദേഹത്തിൽ കണ്ട വസ്ത്രങ്ങളിൽ നിന്നാണ് ബന്ധുക്കൾ ഫർഹത്തിനെ തിരിച്ചറിഞ്ഞത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ