കൊച്ചി: ആലപ്പുഴ കോടതിയിൽ ആൾമാറാട്ടം നടത്തിയതിനു പൊലീസ് കേസെടുത്ത വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ അറസ്റ്റു തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി. ഹർജിയിൽ വിശദമായ വാദം കേൾക്കണമെന്ന നിലപാടെടുത്ത കോടതി, ഹർജി പരിഗണിക്കുന്നത് ഈ മാസം 30ലേക്ക് മാറ്റി. ഹൈക്കോടതി കേസ് പരിഗണിക്കുന്നതിന്റെ പേരിൽ സെസിയെ അറസ്റ്റ് ചെയ്യുന്നതിന് പൊലീസിന് തടസമില്ല.
തനിക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തിയതിനു പിന്നിൽ ദുരുദ്ദേശ്യമുണ്ടെന്നു സെസി സേവ്യർ കോടതിയെ അറിയിച്ചു. വഞ്ചനാക്കുറ്റം നിലനിൽക്കില്ലെന്നും ആൾമാറാട്ടം നടത്തിയിട്ടില്ലെന്നും സുഹൃത്തുക്കൾ വഞ്ചിക്കുകയായിരുന്നുവെന്നും ഇവർ മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കി. സെസി, അഭിഭാഷക ബിരുദം നേടിയിട്ടില്ലെന്നു വ്യക്തമായതോടെയാണ് പൊലീസ് ഇവർക്കെതിരെ കേസെടുത്തത്. ആലപ്പുഴ ബാർ അസോസിയേഷൻ നൽകിയ പരാതിയിലായിരുന്നു പൊലീസ് നടപടി.
അറസ്റ്റിനായി പൊലീസ് ഇവരെ അന്വേഷിക്കുന്നതിനിടെ കണ്ണുവെട്ടിച്ചു ആലപ്പുഴ കോടതിയിൽ കീഴടങ്ങാൻ എത്തിയെങ്കിലും ജാമ്യം ലഭിക്കാനിടയില്ലെന്നു വ്യക്തമായതോടെ മുങ്ങുകയായിരുന്നു. ആൾമാറാട്ടം, വഞ്ചനാക്കുറ്റം തുടങ്ങി ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ടെന്നു വ്യക്തമായതോടെയാണ് മുങ്ങിയത്. തുടർന്നാണ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ