കൊച്ചി: മോഡലുകളുടെ മരണത്തിൽ പ്രതി സൈജു എം തങ്കച്ചനെതിരെ കസ്റ്റഡി റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ. ഇയാളുടെ ഫോണിൽ നിന്നു വീണ്ടെടുത്ത ചാറ്റുകളിൽ നിന്നാണ് ക്രൈംബ്രാഞ്ചിന് നിർണായക വിവരങ്ങൾ ലഭിച്ചത്. ചാറ്റുകളിലെല്ലാം മയക്കുമരുന്ന് പാർട്ടി സംബന്ധിച്ചുള്ള ചർച്ചകളാണ്. ഫോണിലെ രഹസ്യ ഫോൾഡറിൽ പ്രകൃതിവിരുദ്ധ പീഡനത്തിന്റെ വിഡിയോകളും അന്വേഷണ സംഘം കണ്ടെത്തി.
ഒരു സ്ത്രീയുടെ ശരീരത്തിൽ മയക്കുമരുന്നായ എംഡിഎംഎ വിതറി ഒന്നിലധികം പുരുഷന്മാർ ചേർന്ന് ഉപയോഗിക്കുന്ന വിഡിയോ സൈജുവിന്റെ ഫോണിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. 2020 സെപ്റ്റംബർ ആറിന് ചിലവന്നൂരിലെ ഫ്ലാറ്റിൽ വച്ചാണ് സംഭവം നടന്നത്. പിറ്റേ ദിവസം ഇതേ ഫ്ലാറ്റിൽ അമൽ പപ്പടവട, നസ്ലിൻ, സലാഹുദീൻ മൊയ്തീൻ, ഷിനു മിന്നു എന്നിവർ പാർട്ടിയിൽ പങ്കെടുത്തുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
പാർട്ടിയിൽ പങ്കെടുത്തവരെ ചോദ്യം ചെയ്യും
കൊച്ചി, മൂന്നാർ, മാരാരിക്കുളം, കുമ്പളം ചാത്തമ്മ എന്നിവിടങ്ങളിൽ സൈജു ലഹരി പാർട്ടികൾ നടത്തിയതായാണ് ഫോണിൽ നിന്ന് ലഭിച്ച വിവരം. ഡിഎംഎ, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവ ഉപയോഗിക്കുന്ന വിഡിയോയും ഉണ്ട്. നമ്പർ 18 ഹോട്ടലുടമ റോയി, റെസ്റ്റോറന്റ് നടത്തി പ്രശസ്തയായ യുവതി തുടങ്ങി അറിയപ്പെടുന്ന പലരും സൈജു നടത്തിയ മയക്കുമരുന്ന് പാർട്ടിയിൽ പങ്കെടുത്തിട്ടുണ്ട്. ഇവരിൽ പലരും മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെ തെളിവുകളും കണ്ടെടുത്തിട്ടുണ്ട്. ഇവരെ വരും ദിവസങ്ങളിൽ അന്വേഷണ സംഘം ചോദ്യം ചെയ്യും.
വനിതാ ഡോക്ടർ അടക്കം പാർട്ടിയിൽ
സൈജു ഉപയോഗിച്ച ഔഡി കാറിന്റെ ഉടമ ഫെബി ജോണും സുഹൃത്തുക്കളും ഒരുമിച്ച് കാക്കനാട്ടെ ഫ്ളാറ്റിൽ നടത്തിയ പാർട്ടിയുടെ ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. വനിതാ ഡോക്ടർ അടക്കം ഈ പാർട്ടിയിൽ പങ്കെടുത്തിരുന്നെന്നാണ് വിവരം. മോഡലുകൾ മരിച്ച അപകടത്തിനു ശേഷവും സൈജു ഡി ജെ പാർട്ടിയിൽ പങ്കെടുത്തതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. അപകടം നടന്ന് അര മണിക്കൂറിനു ശേഷമായിരുന്നു പാർട്ടിയിൽ പങ്കെടുത്തത്. ഇതിനുപിന്നാലെ നവംബർ ഏഴു മുതൽ ഒമ്പതുവരെയുള്ള ദിവസങ്ങളിൽ ഗോവയിൽ പോയി സൈജു പാർട്ടിയിൽ പങ്കെടുത്തതിന്റെ 11 വീഡിയോകൾ അന്വേഷണ സംഘത്തിനു കിട്ടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ