പത്തനംതിട്ട: ശബരിമലയിൽ മണ്ഡല പൂജ ദിവസം അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുള്ള രഥ ഘോഷയാത്ര നാളെ പുറപ്പെടും. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നാണ് ഘോഷയാത്രയ്ക്ക് തുടക്കമാകുന്നത്. നാളെ പുറപ്പെടുന്ന രഥം 73 കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങിയാണ് സന്നിധാനത്ത് എത്തുക.
നാളെ പുലർച്ചെ നാല് മണി മുതൽ ആറന്മുള ക്ഷേത്രത്തിൽ ഭക്തർക്ക് തങ്ക അങ്കി ദർശനത്തിനുള്ള അവസരം ഉണ്ട്. ഏഴ് മണിക്കാണ് രഥ പുറപ്പെടുക
ആളും ആരവവും ഇല്ലാതെയാണ് കഴിഞ്ഞ കൊല്ലം തങ്ക അങ്കി രഥ ഘോഷയാത്ര സന്നിധാനത്തെത്തിയത്. കോവിഡ് ഇളവുകൾ വന്നതോടെ സാധാരണ തീർത്ഥാടന കാലം പോലെയാണ് ഇക്കുറി രഥ ഘോഷയാത്ര.
തങ്ക അങ്കിയെ അനുഗമനിക്കാൻ ഇത്തവണ ഭക്തർക്ക് അനുമതിയുണ്ട്. ചടങ്ങുകളിൽ പങ്കെടുക്കുന്നവർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കമമെന്നാണ് നിർദേശം.
ശനിയാഴ്ച ഉച്ചയ്ക്ക് 1.30ന് ഘോഷയാത്ര പമ്പയിലെത്തും. അന്ന് വൈകീട്ട് 6.30ക്ക് തങ്ക അങ്കി ചാർത്തിയാണ് ദീപാരാധന. 41 ദിവസത്തെ മണ്ഡലകാല ഉത്സവം പൂർത്തിയാക്കി ഞായറാഴ്ച നട അടയ്ക്കും. 30ന് വൈകീട്ട് മകര വിളക്ക് ഉത്സവത്തിനായി വീണ്ടും നട തുറക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ