പരവൂർ: ഗാർഹിക പീഡന പരാതിയിൽ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷന് മുൻപിൽ ആത്മഹത്യക്ക് ശ്രമിച്ച് യുവതി. ഭർത്താവും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു യുവതിയുടെ പരാതി.
കുറുമണ്ടൽ ചരുവിള വീട്ടിൽ ഷംന (22) ആണ് ബുധനാഴ്ച രാവിലെ ആത്മഹത്യയ്ക്കു ശ്രമിച്ചത്. നാലു വർഷം മുൻപാണ് കോട്ടപ്പുറം സ്വദേശിയായ അനൂപുമായി ഷംനയുടെ വിവാഹം നടന്നത്. സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം പീഡിപ്പിക്കുകയായിരുന്നു എന്നാണ് ഷംനയുടെ പരാതി. കൊല്ലം കുടുംബ കോടതിയിലും പരവൂർ കോടതിയിലും കേസ് നടക്കുന്നുണ്ട്.
ബന്ധുക്കൾ തന്റെയും കുഞ്ഞിന്റെയും നേർക്ക് മണ്ണെണ്ണ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു
കഴിഞ്ഞ മാസം 14ന് ഷംന ഭർത്താവിന്റെ വീട്ടിൽ കുഞ്ഞുമായി പോയി. വീട്ടിലെത്തിയപ്പോൾ ഭർത്താവ് മർദിച്ചു. രക്ഷപ്പെടാനായി അയൽപക്കത്തുള്ള അനൂപിന്റെ ബന്ധുക്കളുടെ വീട്ടിലേക്ക് ഓടിക്കയറിയപ്പോൾ ബന്ധുക്കൾ തന്റെയും കുഞ്ഞിന്റെയും നേർക്ക് മണ്ണെണ്ണ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് ഷംനയുടെ പരാതി.
പരാതിക്കാരിയായ ഷംനയ്ക്കെതിരെ എതിർകക്ഷികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തെന്നും താൻ നൽകിയ പരാതി പിൻവലിച്ചില്ലെങ്കിൽ ഭർതൃവീട്ടുകാരെ പീഡിപ്പിച്ചെന്നു കാട്ടി വീണ്ടും കേസെടുക്കുമെന്നും പരവൂർ എസ്എച്ച്ഒ പറഞ്ഞതായി ഷംന ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ചാത്തന്നൂർ എസിപിയെ സമീപിച്ചെന്നും ഷംന പറഞ്ഞു. എസിപിയിൽ നിന്നും അനുകൂല നിലപാട് ലഭിച്ചില്ല. അതിനെതിരെ ജില്ലാ പൊലീസ് മേധാവി, ഡിജിപി, മുഖ്യമന്ത്രി എന്നിവർക്കും പരാതി നൽകി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ