പാപ്പാനും തടി വെട്ടുകാരനും തമ്മിലുള്ള അടിപിടിക്കിടെ ആന ഇടഞ്ഞു; നാടിനെ ഭീതിയിലാഴ്ത്തിയ മൂന്ന് മണിക്കൂറുകൾ; പരക്കെ നാശം

പാപ്പാനും തടി വെട്ടുകാരനും തമ്മിലുള്ള അടിപിടിക്കിടെ ആന ഇടഞ്ഞു; നാടിനെ ഭീതിയിലാഴ്ത്തിയ മൂന്ന് മണിക്കൂറുകൾ; പരക്കെ നാശം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പത്തനംതിട്ട: തടി പിടിക്കാൻ എത്തിച്ച ആന ഇടഞ്ഞു നാടിനെ ഭീതിയിലാഴ്ത്തിയത് മൂന്ന് മണിക്കൂറോളം. പത്തനംതിട്ട കീക്കൊഴൂരിലാണ് സംഭവം. പാപ്പാനും തടി വെട്ടുകാരനും തമ്മിൽ നടന്ന അടിപിടിക്കിടെയാണ് ആന ഇടഞ്ഞത്. 2 വീടുകളും സെപ്ടിക് ടാങ്കും തകർത്തു. 3 മണിക്കൂറോളം നാടിനെ ഭീതിയിലാഴ്ത്തിയ ആനയെ പിന്നീട് തളച്ചു. 

കീക്കൊഴൂരിനും മലർവാടി ജം​ഗ്‌ഷനും മധ്യേ കഴിഞ്ഞ ദിവസം രാവിലെ എട്ട് മണിയോടെയാണ് സംഭവം. കുളങ്ങര തോമസ് കെ സാമുവലിന്റെ പുരയിടത്തിൽ മുറിച്ചിട്ടിരുന്ന ആഞ്ഞിലി പിടിക്കാൻ കൊണ്ടുവന്നതാണ് തൃശൂർ സ്വദേശിയുടെ മഹാവിഷ്ണു എന്ന ആനയെ.

തടി പിടിക്കും മുൻപ് ഒന്നാം പാപ്പാൻ വട്ടിയൂർക്കാവ് കാഞ്ഞിരംപാറ രാമദാസ് ഭവനിൽ വിവേക്‌ കുമാറും തടി വെട്ടുകാരൻ വയലത്തല പള്ളിയത്തുപറമ്പിൽ ജോയിയും (54) തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായതായി പൊലീസ് പറഞ്ഞു. ജോയിക്ക് പരുക്കേറ്റു. ഇവരുടെ ബഹളം കേട്ടാണ് ആന ഇടഞ്ഞത്. തോമസ് കെ സാമുവലിന്റെ മുറ്റത്തേക്കാണ് ആന ഓടിയെത്തിയത്. അദ്ദേഹവും ഭാര്യയും വീടിനുള്ളിൽ കയറി കതകടച്ചു. 

പിന്നീട് ചള്ളക്കൽപടി റോഡിലൂടെ ആന ഓടി. ചള്ളക്കൽ റോഷന്റെ പഴയ വീടിന്റെ മുറ്റത്തെത്തിയ ആന വീട് തകർത്തു. പിന്നീട് റബർ തോട്ടത്തിലേക്കു കയറി. ഒന്നാം പാപ്പാനും രണ്ടാം പാപ്പാൻ വൈക്കം ടിവിപുരം മുല്ലശേരിൽ ഹരീഷും ആനയ്ക്കു പിന്നാലെ ഓടിയെങ്കിലും പിടി കൊടുക്കാതെ പുരയിടങ്ങളിലൂടെ തലങ്ങും വിലങ്ങും ഓടുകയായിരുന്നു.

അതിനിടെ കണക്കതുണ്ടിയിൽ മാത്യു തോമസിന്റെ വീട്ടു മുറ്റത്തെത്തിയ ആനയുടെ ചവിട്ടേറ്റ് സെപ്ടിക് ടാങ്ക് തകർന്നു. വീടിനു പിന്നിലെ ഇടുങ്ങിയ ഭാഗത്തു കൂടി ഓടിയ ആന മാത്യു തോമസിന്റെ പഴയ വീടിന്റെ ഒരു ഭാഗം തകർത്തു. 

പിന്നീട് തിരികെ ഓടി വീണ്ടും റബർ തോട്ടത്തിലെത്തി. മുണ്ടപ്ലാക്കൽ ഹൈമവതിയമ്മയുടെ പുരയിടത്തിലെ ഈറ്റക്കാട്ടിൽ എത്തിയാണ് ആന നിന്നത്. കാപ്പി മരങ്ങൾക്കും ഈറ്റയ്ക്കും ഇടയിൽ നിന്ന ആനയെ ഒന്നാം പാപ്പാനെത്തി തളയ്ക്കുകയായിരുന്നു. പൊലീസും വനപാലകരും സ്ഥലത്ത് എത്തിയിരുന്നു. റോഡുകളിലേക്ക് ആന ഇറങ്ങാതിരുന്നത് യാത്രക്കാർക്ക് രക്ഷയായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com