വീണ്ടും മത്തി എത്തി, തീരെ ചെറുത് ; പിടിക്കരുതെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: ഏറെ നാളായി ക്ഷാമം നേരിട്ടിരുന്ന മത്തി ( ചാള ) തെക്കൻ കേരള തീരത്ത് പ്രത്യക്ഷപ്പെട്ടു തുടങ്ങി. എന്നാൽ തീരെ ചെറിയ മത്തിയെ പിടിക്കുന്നത് ഒഴിവാക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. മുട്ടയിടാൻ പാകമാകാത്ത ഇവയെ പിടിച്ചാൽ വീണ്ടും മത്തി കിട്ടാക്കനിയാവുമെന്ന് കേന്ദ്ര മത്സ്യഗവേഷണകേന്ദ്രം വ്യക്തമാക്കി.
അഞ്ചുവർഷമായി ക്ഷാമംനേരിട്ടിരുന്ന മത്തിയാണ് തെക്കൻ കേരളതീരത്ത് പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. 14-16 സെന്റീമീറ്ററാണ് മത്തിയുടെ വലുപ്പം. ഇവ പ്രത്യുത്പാദനത്തിന് സജ്ജമാകാൻ മൂന്നുമാസംകൂടി വേണ്ടിവരും. പ്രത്യുത്പാദനഘട്ടത്തിൽ എത്തിയിട്ടില്ലാത്ത തീരെ ചെറുതായ ഇവയെ പിടിക്കാതിരിക്കുന്നതാണ് നല്ലതെന്ന് കേന്ദ്ര മത്സ്യഗവേഷണകേന്ദ്രം പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ അബ്ദുസ്സമദ് പറഞ്ഞു.
2019-ൽ കിട്ടിയത് 44,320 ടൺ മത്തിയാണ്. കഴിഞ്ഞ 20 വർഷത്തെ ഏറ്റവും കുറവാണിത്. എൽനിനോ പ്രതിഭാസവുമായി ബന്ധപ്പെട്ട കാലാവസ്ഥാ മാറ്റങ്ങളാണ് ഇതിന് കാരണമെന്ന് കണ്ടെത്തിയിരുന്നു. ചെറിയ മത്തി പിടിക്കുന്നത് നിയന്ത്രിക്കണമെന്ന കാര്യം മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ