കൊല്ലം : കൊല്ലം കല്ലുവാതുക്കല്‍ ഊഴായ്‌ക്കോട്ട് കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. കേസില്‍ അറസ്റ്റിലായ അമ്മ രേഷ്മയുടെ ബന്ധുക്കളായ ആര്യയും ഗ്രീഷ്മയും ചോദ്യം ചെയ്യലിന് വിളിപ്പിക്കുന്നതിനു മുമ്പുതന്നെ ജീവനൊടുക്കാന്‍ തീരുമാനിച്ചിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചു. പൊലീസ് വിളിപ്പിച്ചതിന് പിന്നാലെ ആര്യയും രേഷ്മയും ഇത്തിക്കരയാറ്റില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് ആത്മഹത്യചെയ്ത ആര്യയുടെ ഭര്‍ത്താവായ രഞ്ജിത്തിനെ ചാത്തന്നൂര്‍ അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ നിസാമുദ്ദീന്റെ നേതൃത്വത്തില്‍ ആറുമണിക്കൂറോളം ചോദ്യംചെയ്തു. അറസ്റ്റിലായ രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണുവിന്റെ ജ്യേഷ്ഠനാണ് രഞ്ജിത്ത്. വിദേശത്തായിരുന്നു വിഷ്ണു, ഭാര്യ രേഷ്മ അറസ്റ്റിലായതിന് പിന്നാലെയാണ് നാട്ടിലെത്തിയത്.
വിഷ്ണു നാട്ടിലെത്തിയതിന്റെ അടുത്ത ദിവസമാണ് ആര്യയെ പാരിപ്പള്ളി പൊലീസ് മൊഴിയെടുക്കാനായി വിളിപ്പിച്ചത്. അതിനിടെ രേഷ്മയുടെ അജ്ഞാത കാമുകനെത്തേടിയുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. അനന്ദു എന്ന ഐ ഡിയില്‍നിന്നാണ് അജ്ഞാത കാമുകന്‍ രേഷ്മയുമായി ചാറ്റുചെയ്തത്. ഈ ഫെയ്‌സ്ബുക്ക് ഐഡിയുമായി ബന്ധപ്പെട്ട് ചിലരെ നിരീക്ഷിച്ചു വരികയാണ്. വൈകാതെ 'അജ്ഞാതന്‍' വലയിലാകുമെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.
ആത്മഹത്യ ചെയ്ത ആര്യയുടെയും ഗ്രീഷ്മയുടെയും മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ് തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലൂടെ രേഷ്മയും ബന്ധുക്കളായ ആര്യയും ഗ്രീഷ്മയും നടത്തിയ ആശയവിനിമയങ്ങള്‍ ആരുമായാണെന്നാണ് അന്വേഷിക്കുന്നത്. സൈബര്‍ സെല്ലിന്റെ അടക്കം പിന്തുണയോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. കാമുകനൊപ്പം പോകാനാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് രേഷ്മ പൊലീസിനോട് വെളിപ്പെടുത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ