കഴുത്തില്‍ ഞെക്കി ശ്വാസം മുട്ടിച്ചു, മരിച്ചിട്ടും അരിശം തീരാതെ അമ്മയുടെ നെഞ്ചില്‍ ആഞ്ഞുചവിട്ടി, മുഖത്തെ രക്തം പൈപ്പിൽ കഴുകി; മകന്റെ മൊഴി പുറത്ത്

വിവാഹം നടക്കാത്തത് അമ്മ കാരണമാണെന്ന് പറഞ്ഞ് പ്രതി നിരന്തരം ഓമനയെ മര്‍ദിക്കുമായിരുന്നു
മരിച്ച ഓമന, അറസ്റ്റിലായ വിപിന്‍ദാസ് / ടെലിവിഷന്‍ ചിത്രം
മരിച്ച ഓമന, അറസ്റ്റിലായ വിപിന്‍ദാസ് / ടെലിവിഷന്‍ ചിത്രം

തിരുവനന്തപുരം : മദ്യപാനം എതിര്‍ത്തതിനാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് മകന്റെ കുറ്റസമ്മതം. പൂവാര്‍ പാമ്പുകാല ഊറ്റുകുഴിയില്‍ റിട്ടയേഡ് അധ്യാപിക ഓമനയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മകന്‍ വിപിന്‍ദാസ് (39) ആണ് കൊലപാതകത്തിന്റെ കാരണം പൊലീസിനോട് വിശദീകരിച്ചത്. 

കഴിഞ്ഞ വ്യാഴാഴ്ച ( ജൂലൈ ഒന്ന്) ആണ് ഓമനയെ വിപിന്‍ദാസ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് സംസ്‌കാരത്തിനായി ശവപ്പെട്ടിയുമായി വന്നപ്പോള്‍ സംശയം തോന്നിയ നാട്ടുകാര്‍ തടഞ്ഞതോടെയാണ് കൊലപാതകം പുറത്തറിഞ്ഞത്. വീട്ടില്‍ കയറുന്നതിന് നാട്ടുകാരെയും പൊലീസിനെയും ഇയാള്‍ തടഞ്ഞിരുന്നു. 

സൈനികനായിരുന്ന വിപിന്‍ദാസ് അമ്മയോടൊപ്പമാണ് കഴിഞ്ഞിരുന്നത്. കടുത്ത മദ്യപാനിയായിരുന്നു ഇയാള്‍. വിവാഹം നടക്കാത്തത് അമ്മ കാരണമാണെന്ന് പറഞ്ഞ് പ്രതി നിരന്തരം ഓമനയെ മര്‍ദിക്കുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു. കൊല നടന്ന അന്ന് അമിതമായി മദ്യപിച്ച വിപിന്‍ദാസ് അമ്മയുമായി വഴക്കിട്ടു. 

തുടര്‍ന്ന് സുഹൃത്തുക്കളെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യപാനം തുടര്‍ന്നു. ഓമന ഇത് ചോദ്യം ചെയ്തതോടെ, പ്രകോപിതനായ വിപിന്‍ദാസ്  കഴുത്തില്‍ കുത്തിപ്പിടിച്ച് ഞെക്കി. ഓമന അലറിക്കരഞ്ഞതോടെ വായ പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരിച്ചശേഷവും ദേഷ്യം തീരാതെ ഓമനയെ കിടക്കയില്‍ കിടത്തി നെഞ്ചില്‍ ആഞ്ഞു ചവിട്ടി മരണം ഉറപ്പാക്കി. 

ഇതിനുശേഷം മൃതദേഹം പുറത്തെ പൈപ്പിന്‍ ചുവട്ടില്‍ കൊണ്ടുപോയി മുഖത്തെ രക്തം കഴുകിക്കളയുകയും, അമ്മ മരിച്ചുപോയതായി സുഹൃത്തുക്കളെ അറിയിക്കുകയുമായിരുന്നു. വീട്ടിലെത്തിയ സുഹൃത്തുക്കള്‍ സംശയം തോന്നി തിരികെ പോയി. തുടര്‍ന്ന് കാഞ്ഞിരംകുളത്തു നിന്നും ശവപ്പെട്ട് വാങ്ങിയ ഇയാള്‍ വീടിന് സമീപത്തെ ഒഴിഞ്ഞ സ്ഥലത്ത് ശവം മറവുചെയ്യാനായി കുഴിവെട്ടുകയുമായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com