രമക്കെതിരായ ഭീഷണിക്കത്തിന് പിന്നില്‍ യുഡിഎഫിലെ ക്രിമിനല്‍ സംഘം ; അന്വേഷണം വേണമെന്ന് പി ജയരാജന്‍

യുഡിഎഫിലെ ഒരു ക്രിമിനല്‍ രാഷ്ട്രീയ നേതൃത്വമാണ് ഈ ഭീഷണിക്കത്തിന്റെ പിന്നിലുള്ളതെന്ന് സംശയിക്കണമെന്ന് ജയരാജന്‍
പി ജയരാജന്‍/ഫയല്‍
പി ജയരാജന്‍/ഫയല്‍

കണ്ണൂര്‍: കെ കെ രമ എംഎല്‍എയുടെ മകനെതിരായ വധഭീഷണിയില്‍ സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം നേതാവ് പി ജയരാജന്‍. നിയമസഭാ സമ്മേളനത്തില്‍ വിഷയദാരിദ്ര്യം മൂലം പ്രയാസത്തിലായ യുഡിഎഫിലെ ഒരു ക്രിമിനല്‍ രാഷ്ട്രീയ നേതൃത്വമാണ് ഈ ഭീഷണിക്കത്തിന്റെ പിന്നിലുള്ളതെന്ന് സംശയിക്കണമെന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പി ജയരാജന്റെ പ്രതികരണം. രാഷ്ട്രീയ എതിരാളികളുടെ മക്കളെ തട്ടിക്കൊണ്ട് പോകാനും ഭീഷണിപ്പെടുത്താനും ആരാണ് ശ്രമിക്കാറുള്ളതെന്നും ഈയിടെ പുറത്ത് വന്ന വാര്‍ത്തകള്‍ ആരും മറന്നുപോയിട്ടില്ലെന്നും കെ സുധാകരനെ പരോക്ഷമായി ഉദ്ദേശിച്ച് ജയരാജന്‍ കുറ്റപ്പെടുത്തുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പില്‍ കെ കെ രമയുടെ പേര് പരാമര്‍ശിച്ചിട്ടില്ല. പകരം വടകര എംഎല്‍എ എന്നാണ് പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. 

കുറിപ്പിന്റെ പൂര്‍ണരൂപം : 


വടകര എംഎല്‍എയുടെ പേരില്‍ ലഭിച്ചതായി പ്രചരിപ്പിക്കപ്പെടുന്ന ഭീഷണി കത്തിനെ കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നു.
പുതുതായി അവരോധിക്കപ്പെട്ട
കെപിസിസി പ്രസിഡന്റ് വന്നപ്പോള്‍ കോണ്‍ഗ്രസ്സിലെ മറ്റൊരു ഗ്രൂപ്പ് നേതാവിന്റെ കുടുംബത്തെ തകര്‍ക്കുമെന്ന ഭീഷണിക്കത്ത് വന്നു എന്നതും ഈ സന്ദര്‍ഭത്തില്‍ പ്രസക്തമാണ്.
ജനങ്ങള്‍ മറന്നുപോയ ഒരു കേസും അതിനെ കുറിച്ചുള്ള കുറിച്ചുള്ള കള്ള കഥകളും  ലൈവാക്കി നിലനിര്‍ത്താന്‍ നിയമസഭാ സമ്മേളനത്തില്‍ വിഷയദാരിദ്ര്യം മൂലം പ്രയാസത്തിലായ യുഡിഎഫിലെ ഒരു ക്രിമിനല്‍ രാഷ്ട്രീയ നേതൃത്വമാണ് ഈ ഭീഷണിക്കത്തിന്റെ പിന്നിലുള്ളതെന്നും സംശയിക്കണം.അവയെല്ലാം വെളിച്ചത്ത് കൊണ്ടുവരുന്ന നിലയിലുള്ള അന്വേഷണം നടത്തണം.
രാഷ്ട്രീയ എതിരാളികളുടെ മക്കളെ തട്ടിക്കൊണ്ട് പോകാനും ഭീഷണിപ്പെടുത്താനും ആരാണ് ശ്രമിക്കാറുള്ളതെന്ന് ഈയിടെ പുറത്ത് വന്ന വാര്‍ത്തകള്‍ ആരും മറന്നുപോയിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com