'സുരേന്ദ്രന് കാലം കരുതിവെച്ച പ്രതിഫലം; ഇനിയെങ്കിലും വായില്‍ വരുന്നത് വിളിച്ചു പറയുന്ന ശീലം അവസാനിപ്പിക്കാന്‍ സാധിക്കട്ടെ':തിരുവഞ്ചൂരിന്റെ മകന്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും മകനും നേരെ ഉയരുന്ന ആരോപണങ്ങള്‍ കാലം കരുതിവെച്ച പ്രതിഫലമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന്‍
കെ സുരേന്ദ്രന്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍
കെ സുരേന്ദ്രന്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍


തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും മകനും നേരെ ഉയരുന്ന ആരോപണങ്ങള്‍ കാലം കരുതിവെച്ച പ്രതിഫലമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന്‍. തന്റെ പിതാവ് ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ തനിക്കുനേരെ സുരേന്ദ്രന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് അര്‍ജുന്‍ രാധാകൃഷ്ണന്റെ പോസ്റ്റ്. സുരേന്ദ്രന്റെ മകന്‍ ഒരു പക്ഷേ നിരപരാധിയാണെങ്കില്‍ അയാളുടെ മാനസികാവസ്ഥ തനിക്ക് മനസിലാകുമെന്നും അര്‍ജുന്‍ പറയുന്നു. 

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം 


രാഷ്ട്രീയ നേതാക്കളെ രാഷ്ട്രീയമായി നേരിടാതെ അവരെക്കുറിച്ചും, അവരുടെ മക്കളെ കുറിച്ചു പോലും കള്ള കഥകള്‍ മെനഞ്ഞുണ്ടാക്കി സമൂഹ മധ്യത്തില്‍ സംശയത്തിന്റെ നിഴലില്‍ നിറുത്തി അപമാനിക്കുന്നതില്‍ ഒന്നാം സ്ഥാനത്തുള്ള ആളാണ് ബിജെപി നേതാവ് ശ്രീ കെ സുരേന്ദ്രന്‍.  ഇപ്രകാരം  ചെയ്യുമ്പോള്‍ അവര്‍ക്കും അവരുടെ കുടുംബാങ്ങങ്ങള്‍ക്കും ഉണ്ടായേക്കാവുന്ന മാനസീക സമ്മര്‍ദ്ദങ്ങളെ കുറിച്ച് ആരും ആലോചിക്കാറുണ്ടാകില്ല. 

'നിത്യവും ചെയ്യുന്ന കര്‍മ്മ ഗുണഫലം 
കര്‍ത്താവൊഴിഞ്ഞു താന്‍ അന്യന്‍ ഭുജിക്കുമോ 
താന്താന്‍  നിരന്തരം ചെയുന്ന കര്‍മ്മങ്ങള്‍ 
താന്താന്‍ അനുഭവിച്ചീടുകെന്നേ വരൂ' - എന്ന രാമായണത്തിലെ വരികള്‍ ആണ് ശ്രീ സുരേന്ദ്രന്റെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോള്‍ എനിക്ക് ഓര്‍മ്മ വരുന്നത്.

2013 - ല്‍ എന്റെ അച്ഛന്‍ ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തര മന്ത്രി ആയിരുന്നപ്പോള്‍ ഇദ്ദേഹം എനിക്ക് എതിരെ നട്ടാല്‍ കുരുക്കാത്ത കെട്ടു കഥകള്‍ മാധ്യമങ്ങളില്‍ അഴിച്ചു വിട്ടത് കുറച്ചു പേരെങ്കിലും ഓര്‍ക്കുന്നുണ്ടാകും. ഗുജറാത്തില്‍ എനിക്ക് എന്തൊക്കെയോ ബിസിനസ് ഉണ്ടെന്നും അവിടുത്തെ മന്ത്രിമാരുമായി ഞാന്‍ ചര്‍ച്ച നടത്തിയെന്നും ഉള്ള ആരോപണങ്ങളില്‍ യാഥാര്‍ഥ്യത്തിന്റെ ഒരു കണിക പോലുമില്ല എന്ന് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു എങ്കിലും എന്നെ സംശയത്തിന്റെ നിഴലില്‍ നിറുത്തി ആഭ്യന്തര മന്ത്രി ആയിരുന്ന എന്റെ അച്ഛനെ ഒരു ദിവസമെങ്കിലും പ്രതിരോധത്തില്‍  ആക്കാന്‍ അദ്ദേഹത്തിന്റെ വളഞ്ഞ ബുദ്ധി ഉപയോഗിച്ചു. അന്ന് അത് എത്ര പേരെ മാനസികമായി തളര്‍ത്തി എന്ന് അദ്ദേഹത്തിന് അറിവുണ്ടാകാന്‍ വഴിയില്ല. 

കാലം കരുതി വെച്ച പ്രതിഫലം ആണ് എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു ഇന്ന് അദ്ദേഹം നേരിടുന്ന ഈ പ്രതിസന്ധികള്‍. അദ്ദേഹത്തിന്റെ മകന്‍ ഒരു പക്ഷെ നിരപരാധി ആയേക്കാം, അറിയില്ല! അങ്ങനെ ആണെങ്കില്‍ അയാള്‍ ഇപ്പോള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷം എനിക്ക് മനസിലാകും, അത് ശ്രീ സുരേന്ദ്രനും മനസിലാകുന്നുണ്ടാകും! ഇനി എങ്കിലും താത്ക്കാലിക നേട്ടങ്ങള്‍ക്കായി വായില്‍ വരുന്നത് വിളിച്ചു പറയുന്ന ശീലം അവസാനിപ്പിക്കാന്‍ ശ്രീ സുരേന്ദ്രന് സാധിക്കട്ടെ എന്നു  ആശംസിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com