തിരുവനന്തപുരം: നാളെ മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ഉടനീളം കെഎസ്ആര്‍ടിസിയും ജല ഗതാഗത വകുപ്പിന്റെ ബോട്ടുകളും പരിമിത സര്‍വീസുകള്‍ നടത്തും. കെഎസ്ആര്‍ടിസി പരിമിതമായ സര്‍വീസുകളും ജലഗതാഗത വകുപ്പിന്റെ ബോട്ടുകള്‍ 50% സര്‍വീസും നടത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും കെഎസ്ആര്‍ടിസി സര്‍വീസുകൾ. യാത്രക്കാര്‍ കൂടുതല്‍ ഉള്ള സ്ഥലങ്ങളിലേക്കായിരിക്കും സര്‍വീസുകള്‍ നടത്തുക. യാത്രാക്കാര്‍ കൂടുതലുള്ള തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തും. അതേസമയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സി,ഡി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയ (ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20% കൂടിയ) പ്രദേശങ്ങളില്‍ സ്റ്റോപ്പ് അനുവദിക്കില്ല. ഓര്‍ഡിനറി ബസുകളില്‍ യാത്രാക്കാരുടെ ആവശ്യാനുസരണമാകും 12 മണിക്കൂര്‍ എന്ന നിലയില്‍ സര്‍വീസ് നടത്തുക. സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന ശനി,ഞായര്‍ ദിവസങ്ങളില്‍ അവശ്യ സര്‍വീസുകള്‍ ഒഴികെ സര്‍വീസ് നടത്തില്ല. ഞാറാഴ്ച ഉച്ചയ്ക്ക് ശേഷം ദീര്‍ഘദൂര സര്‍വീസുകള്‍ പുനരാരംഭിക്കും.
സംസ്ഥാനജല ഗതാഗതവകുപ്പിന്റെ ബോട്ടുകള്‍ ഓരോ സ്റ്റേഷനുകളിലും അന്‍പതുശതമാനം ഷെഡ്യൂളുകള്‍ വീതം നടത്തു. രാവിലെ ഏഴുമണി മുതല്‍ വൈകുന്നേരം എഴുമണി വരെയായിരിക്കും സർവീസ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ