തൃശൂർ; കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സംസ്ഥാനത്ത് 28 നു മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. എന്നാൽ ഞെട്ടിക്കുന്ന കണക്കുകളാണ് അതിരപ്പിള്ളിയിൽ നിന്ന് പുറത്തുവരുന്നത്. അതിരപ്പിള്ളി പഞ്ചായത്തില്‍ നടത്തിയ കോവിഡ് പരിശോധനയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 83.33 ശതമാനമാണ്. സംസ്ഥാനത്തെ വാർറൂമിൽ കിട്ടിയ കണക്കു പ്രകാരമാണിത്.
18 പേരെ പരിശോധിച്ച ഇവിടെ 15 പേര്‍ പോസിറ്റീവാണെന്നാണ് കാണിച്ചിരിക്കുന്നത്. പഞ്ചായത്തിലെ വെറ്റിലപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിലാണ് പരിശോധന നടന്നത്. പഞ്ചായത്ത് കുറച്ചുനാളായി സമ്പൂര്‍ണമായി അടച്ചിട്ടിരിക്കുകയാണ്. കുറച്ച് പരിശോധനകള്‍ നടത്തിയതിനാലാണ് പോസിറ്റിവിറ്റി ഇത്രയും കൂടിയതെന്നാണ് ആരോഗ്യവിഭാഗം ജില്ലാ അധികൃതര്‍ പറയുന്നത്. കോവിഡ് വ്യാപനം നടക്കുന്ന സ്ഥലത്ത് കുറച്ചുപേരെ മാത്രം പരിശോധിച്ചാല്‍ പോസിറ്റിവിറ്റി ഉയര്‍ന്നുതന്നെ നില്‍ക്കും. ചുരുങ്ങിയത് 100 പേരെയെങ്കിലും പരിശോധിക്കണമെന്ന നിര്‍ദേശം കര്‍ശനമാക്കുമെന്ന് ജില്ലാ അധികൃതര്‍ അറിയിച്ചു.
എന്നാൽ ഡേറ്റ എന്റർ ചെയ്തതിലുണ്ടായ പിശകാണെന്നാണ് കുടുംബാരോഗ്യകേന്ദ്രം അധികൃതരുടെ വാദം. പരിശോധിച്ചത് 44 പേരെയാണ്. അതില്‍ 15 പേരാണ് പോസിറ്റീവായത്. പോസിറ്റിവിറ്റി നിരക്ക് 35 ശതമാനം മാത്രമാണ്. തൃശൂര്‍ ജില്ലയില്‍ 11 പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിനു മുകളിലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ