ഇരുചക്രവാഹനങ്ങളില്‍ കുട ചൂടിയുള്ള യാത്ര ശിക്ഷാര്‍ഹം; ആയിരം രൂപ പിഴ

അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിയമം കര്‍ക്കശമാക്കിയതെന്നാണ് വിശദീകരണം.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം:    ഇരുചക്രവാഹനങ്ങളില്‍ കുട ചൂടിയുള്ള യാത്ര വിലക്കിക്കൊണ്ടുള്ള നിയമം കര്‍ശനമായി നടപ്പാക്കാന്‍ സര്‍ക്കാര്‍. ഇത് സംബന്ധിച്ച് ഗതാഗത കമ്മീഷണര്‍ ഉത്തരവിറക്കി. അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിയമം കര്‍ക്കശമാക്കിയതെന്നാണ് വിശദീകരണം. ഇത്തരത്തില്‍ യാത്ര ചെയ്യുന്നവരില്‍ നിന്ന് ആയിരം രൂപ പിഴ ഈടാക്കുമെന്നും ഉത്തരവില്‍ പറയുന്നു.

അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇതേക്കുറിച്ച് ഗതാഗതവകുപ്പ് പഠനം നടത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ കുട ചൂടി ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്തുണ്ടായ അപകടങ്ങളില്‍ 14 പേര്‍ മരിച്ചിരുന്നു. 

ഇരുചക്ര വാഹനം ഓടിക്കുന്നവരോ പുറകില്‍ ഇരുന്ന് യാത്ര ചെയ്യുന്നവരോ കുട തുറന്ന് പിടിച്ച് യാത്ര ചെയ്യുന്നത് അത്യന്തം അപകടകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. കുട പിടിച്ച് നടന്നു പോകുമ്പോള്‍ പോലും കാറ്റടിച്ചാല്‍ നമ്മുടെ നിയന്ത്രണത്തിന്റെ അപ്പുറത്തേക്ക് പോകുന്നത് നമുക്ക് അനുഭവമുളളതാണ്, കുട ഉണ്ടാക്കുന്ന പാരച്യൂട്ട് ഇഫക്ട് പ്രവചനാതീതമാണ്.

വാഹനം സഞ്ചരിക്കുന്ന സമയം ഇത് അത്യന്തം അപകടകരമായ അവസ്ഥ വിശേഷമാണ് ഉണ്ടാക്കുക. വാഹനം സഞ്ചരിക്കുന്നതിന്റെ എതിര്‍ ദിശയിലാണ് കാറ്റടിക്കുന്നതെങ്കില്‍ വാഹനത്തിന്റെ വേഗതയും കാറ്റിന്റെ വേഗതയും കൂട്ടുമ്പോള്‍ ആകെ കിട്ടുന്ന വേഗതയിലായിരിക്കും അത് അനുഭവപ്പെടുന്നത്.

ഉദാഹരണത്തിന് വാഹനത്തിന്റെ വേഗത മണിക്കൂറില്‍ 40 കി.മീറ്ററും കാറ്റിന്റേത് 30 കി.മീറ്ററും ആണെന്നിരിക്കട്ടെ എങ്കില്‍ അത് കുടയില്‍ ചെലുത്തുന്നത് മണിക്കൂറില്‍ 70 കി.മീ വേഗതയിലായിരിക്കും. കുടയുടെ വലുപ്പം കൂടുന്നതിനനുസരിച്ച് ഇത് സൃഷ്ടിക്കുന്ന മര്‍ദ്ദവും (Drag effect) കൂടും.ഒരു മനുഷ്യനെ പറത്തിക്കൊണ്ട് പോകാന്‍ അത് ധാരാളം മതിയാകും.

വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകാനും ഇത് ഇടയാക്കും മാത്രവുമല്ല ഓടിക്കുന്ന ആള്‍ തന്നെയാണ് കുട പിടിക്കുന്നതെങ്കില്‍ അത് മൂലമുണ്ടാകുന്ന മറ്റ് ബുദ്ധിമുട്ടുകളും ഈ നിയന്ത്രണ നഷ്ടം ഇരട്ടിക്കുന്നതിനിടയാക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com