വിവരാവകാശ പ്രവര്‍ത്തകന്റെ വീട്ടില്‍ റിട്ടയേര്‍ഡ് എസ്‌ഐയുടെ നേതൃത്വത്തില്‍ ആക്രമണം; കമ്പി വടി കൊണ്ട് മകനെയും അമ്മയെയും അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് 

കരുനാഗപ്പള്ളിയില്‍ വിവരാവകാശ പ്രവര്‍ത്തകന്റെ വീട്ടില്‍ കയറി റിട്ടയേര്‍ഡ് എസ്‌ഐയുടെ നേതൃത്വത്തില്‍ ആക്രമണം
വീട് കയറി ആക്രമിക്കുന്നതിന്റെ ദൃശ്യം
വീട് കയറി ആക്രമിക്കുന്നതിന്റെ ദൃശ്യം

കൊല്ലം: കരുനാഗപ്പള്ളിയില്‍ വിവരാവകാശ പ്രവര്‍ത്തകന്റെ വീട്ടില്‍ കയറി റിട്ടയേര്‍ഡ് എസ്‌ഐയുടെ നേതൃത്വത്തില്‍ ആക്രമണം. വിവരാവകാശ പ്രവര്‍ത്തകന്‍ ശ്രീകുമാറിനെയും അമ്മ അമ്മിണിയമ്മയെയുമാണ് ആക്രമിച്ചത്. മുന്‍ എസ്‌ഐ റഷീദിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ആക്രമിച്ചതെന്ന് ശ്രീകുമാര്‍ ആരോപിച്ചു. കമ്പി വടി കൊണ്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. റഷീദിന്റെ മകന്റെ കെട്ടിട നിര്‍മ്മാണത്തിനെതിരെ പരാതി നല്‍കിയതാണ് പ്രകോപനത്തിന് കാരണമെന്ന് ശ്രീകുമാര്‍ പറയുന്നു. കെട്ടിടനിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമം അനുസരിച്ച് ശ്രീകുമാര്‍ രേഖകള്‍  സമ്പാദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ടവര്‍ക്ക് ശ്രീകുമാര്‍ പരാതി നല്‍കിയത്. ഇതിനെ ചൊല്ലി റഷീദും ശ്രീകുമാറും തമ്മില്‍ നേരത്തെ തന്നെ തര്‍ക്കം നിലനിന്നിരുന്നതായി പൊലീസ് പറയുന്നു.

ഇന്ന് ഇത് ചോദിക്കാന്‍ റഷീദും സംഘവും ശ്രീകുമാറിന്റെ വീട്ടിലെത്തുകയായിരുന്നു. വാക്കേറ്റം പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. അക്രമി സംഘത്തിന്റെ ആക്രമണത്തില്‍ ശ്രീകുമാറിനും അമ്മിണിയമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റും. റഷീദിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com