കൽപ്പറ്റ: പനമരം ഇരട്ടക്കൊലപാതകത്തില്‍ പ്രതി അറസ്റ്റില്‍. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച അര്‍ജുനാണ് പിടിയിലായത്. കൊല്ലപ്പെട്ട ദമ്പതികളുടെ അയല്‍വാസിയാണ് അര്‍ജുന്‍.
മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അർജുനെ അറസ്റ്റ് ചെയ്തത്. ദിവസങ്ങൾക്ക് മുൻപ് അർജുനെ പൊലീസ് ചോദ്യം ചെയ്യാന‍് വിളിപ്പിച്ചിരുന്നു. അതിന് പിന്നാലെ പ്രതി എലി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതി ഇന്നലെയാണ് കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു.
ഈ വിടിന് സമീപത്തെ ഏണിയില്‍ നിന്നും ലഭിച്ച വിരലടയാളവും കുളത്തില്‍ നിന്ന് ലഭിച്ച രക്തക്കറയുള്ള വസ്ത്രവുമാണ് കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസിന് ലഭിച്ച തെളിവുകൾ. കേസുമായി ബന്ധപ്പെട്ട് 300 ഓളം പേരെ ചോദ്യം ചെയ്യുകയും 80,000ത്തേളം ഫോണ്‍ കോളുകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. സിസിടിവി, സൈബർ സെൽ, വിരൽ അടയാളം തുടങ്ങിയ ശാസ്ത്രീയ പരിശോധനകളും ഗുണം ചെയ്തില്ല. ജയിൽ മോചിതരേയും പരോളിലിറങ്ങിയവരേയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കൊലപാതകത്തെ കുറിച്ച് ഒരു സൂചനയും ലഭിച്ചിരുന്നില്ല
പ്രതി അർജുൻ ബംഗളുരുവില്‍ ജോലി ചെയ്തു വരികയായിരുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് നാട്ടിലെത്തിയ പ്രതി കൂലി പണിക്ക് പോകുകയും ചെയ്തിരുന്നു
ജൂലൈ 10നാണ് താഴെ നെല്ലിയമ്പം വാടോത്ത് പത്മാലയത്തിൽ കേശവൻ മാസ്റ്ററും ഭാര്യ പത്മാവതിയും അക്രമികളുടെ വെട്ടേറ്റു മരിച്ചത്. ഒറ്റപ്പെട്ട കാപ്പിത്തോട്ടത്തിന് നടുവിലാണ് കേശവനും പത്മാവതിയും താമസിച്ചിരുന്ന വീട്. റോഡിന്റെ താഴ്ഭാഗത്താണ് വീട് സ്ഥിതിചെയ്യുന്നത്. അടുത്ത് അധികം വീടുകളില്ല. താഴത്തെ നിലയില്‍നിന്നാണ് ഇരുവര്‍ക്കും വെട്ടേറ്റത്. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ