എറണാകുളം ജില്ലയില്‍ നാളെയും മറ്റന്നാളും കൂട്ടപ്പരിശോധന;  അതിവ്യാപനം ചെറുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ ഫസ്റ്റ് ലൈന്‍, സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റെറുകള്‍ സജ്ജമാക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി:  കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം പ്രതിരോധിക്കുന്നതിനായി ജില്ലയില്‍ വിപുലമായ പദ്ധതിക്ക് രൂപം നല്‍കി. വരും ദിവസങ്ങളില്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ ലഭ്യമായിട്ടുള്ള സാധാരണ കിടക്കള്‍,  വെന്റിലേറ്റര്‍, ഓക്‌സിജന്‍, ഐസിയു എന്നീ വിഭാഗങ്ങളിലെ  20 ശതമാനം കിടക്കകള്‍ വീതം കോവിഡ് രോഗികള്‍ക്കായി നീക്കിവയ്ക്കുന്നതിന് നിര്‍ദ്ദേശം നല്‍കും. 
     
സംസ്ഥാന വ്യാപകമായി കഴിഞ്ഞ ദിവസങ്ങളില്‍ സംഘടിപ്പിച്ച പ്രത്യേക പരിശോധനാ ക്യാമ്പയിന്‍ വീണ്ടും ജില്ലയില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍, മറ്റ് ആള്‍ക്കൂട്ടങ്ങളുമായി ഇടപെട്ടവര്‍, കൂടുതല്‍ രോഗബാധയേല്‍ക്കാന്‍ സാധ്യതയുള്ള ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവര്‍ എന്നിവരെ കേന്ദ്രീകരിച്ചാകും പ്രത്യേക പരിശോധനാ ക്യാമ്പയിന്‍. പരിശോധന ശക്തമാക്കി കൂടുതല്‍ രോഗവ്യാപനം ചെറുക്കുന്നതിനായുള്ള പദ്ധതികള്‍ക്കാണ് രൂപം നല്‍കുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.കെ കുട്ടപ്പന്‍ വ്യക്തമാക്കി. 
      
രോഗത്തിന്റെ അതിവ്യാപനം ചെറുക്കുന്ന വിധത്തിലുള്ള ഒരുക്കളാണ് ജില്ലയില്‍ നടക്കുന്നത്. ഇതിനായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ ഫസ്റ്റ് ലൈന്‍, സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റെറുകള്‍ സജ്ജമാക്കും. ജില്ലയില്‍ നിലവില്‍ ആവശ്യത്തിന് ഐ.സി.യു കിടക്കകള്‍, വെന്റിലേറ്റര്‍ സംവിധാനം, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവ ലഭ്യമാണ്. പൊതു, സ്വകാര്യ ആശുപത്രികളിലായി ജില്ലയില്‍ നിലവില്‍ 3000 ഓക്‌സിജന്‍ കിടക്കകള്‍, 1076 ഐ.സി.യു കിടക്കകള്‍, 359 വെന്റിലേറ്ററുകള്‍ എന്നിവ സജ്ജമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com