തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്ക് 25 ശതമാനം കിടക്കകള്‍ മാറ്റിവെക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വകാര്യ ആശുപത്രി മാനേജുമെന്റ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കരുതെന്നും മാനേജ്‌മെന്റ് പ്രതിനിധികളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി സ്വകാര്യ ആശുപത്രി പ്രതിനിധികളുടെ യോഗം വിളിച്ചത്. എല്ലാ ആശുപത്രികളും കുറഞ്ഞത് 25 ശതമാനം കിടക്കകളെങ്കിലും കോവിഡ് ചികിത്സയ്ക്ക് മാറ്റിവെക്കണമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സാഹചര്യം അനുസരിച്ച് ഇത് വര്‍ധിപ്പിക്കണം. പരമാവധി ഐസിയു കിടക്കകളും വെന്റിലേറ്ററുകളും സജ്ജമാക്കണം. ഒഴിവുള്ള കിടക്കകളുടെ എണ്ണം ദൈനംദിനം സര്‍ക്കാരിനെ അറിയിക്കണം. പല ആശുപത്രികളും കോവിഡ് ചികിത്സയ്ക്ക് വന്‍തുക ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി, അമിത നിരക്ക് ഈടാക്കരുതെന്ന് ആവശ്യപ്പെട്ടു. അമിത തുക ഈടാക്കുന്നില്ലെന്നും സൗകര്യങ്ങള്‍ കൂടുന്നതിന് അനുസരിച്ചാണ് നിരക്ക് കൂടുന്നതെന്നുമായിരുന്നു മാനേജ്‌മെന്റ് പ്രതിനിധികളുടെ വിശദീകരണം.
കാസ്പ് ഇന്‍ഷുറന്‍സിനു കീഴില്‍ ചികിത്സ നല്‍കാന്‍ കൂടുതല്‍ ആശുപത്രികള്‍ മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കാസ്പിലെ കുടിശ്ശിക ലഭിക്കാത്തത് മാനേജ്‌മെന്റുകള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍, 15 ദിവസത്തിനകം കുടിശ്ശിക തീര്‍ക്കാന്‍ മുഖ്യമന്ത്രി ആരോഗ്യവകുപ്പിനോട് നിര്‍ദേശിച്ചു.
പ്രാദേശികമായി കൂടുതല്‍ ചികിത്സാകേന്ദ്രങ്ങള്‍ തുടങ്ങുമ്പോള്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സ്വകാര്യ ആശുപത്രികളുടെ ആഭിമുഖ്യത്തില്‍ പരിശീലനം നല്‍കാനും യോഗത്തില്‍ ധാരണയായി. 1200 ഓളം സ്വകാര്യ ആശുപത്രികളുള്ള സംസ്ഥാനത്ത് നിലവില്‍ 250 ഓളം ആശുപത്രികളിലാണ് കോവിഡ് ചികിത്സയുള്ളത്. രോഗികളുടെ എണ്ണം രണ്ടരലക്ഷവും കടന്ന് വര്‍ധിച്ചാല്‍ കൂടുതല്‍ ആശുപത്രികളില്‍ കോവിഡ് ചികിത്സ ആരംഭിക്കേണ്ടി വരും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ