നിയമസഭ അടിച്ചുതകര്‍ക്കലല്ല ശക്തമായ പ്രവര്‍ത്തനം; ഹൈക്കമാന്‍ഡിന് കത്തെഴുതിയവര്‍ക്ക് സതീശന്റെ മറുപടി

നിര്‍ണായക വിഷയങ്ങളില്‍ പ്രതിപക്ഷവും കോണ്‍ഗ്രസ് നേതൃത്വവും സര്‍ക്കാരിനോട് മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഗ്രൂപ്പ് മാനേജര്‍മാര്‍ ഹൈക്കമാന്‍ഡിന് നല്‍കിയ പരാതികള്‍ തള്ളി വി ഡി സതീശന്‍
വി ഡി സതീശന്‍/ഫയല്‍ ചിത്രം
വി ഡി സതീശന്‍/ഫയല്‍ ചിത്രം

കൊച്ചി: നിര്‍ണായക വിഷയങ്ങളില്‍ പ്രതിപക്ഷവും കോണ്‍ഗ്രസ് നേതൃത്വവും സര്‍ക്കാരിനോട് മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി എ,ഐ ഗ്രൂപ്പ് മാനേജര്‍മാര്‍ ഹൈക്കമാന്‍ഡിന് നല്‍കിയ പരാതികള്‍ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാരിനോട് മൃദുസമീപനമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നോ അത്തരം പരാതികളെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ അടിച്ച് പൊളിക്കുന്നതല്ല ശക്തമായ പ്രവര്‍ത്തനമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിനോടുള്ള സമീപനമെന്താണെന്ന് എല്ലാവരും കാണുന്നതല്ലേ. എല്ലാ ദിവസവും നിയമസഭയില്‍ ബഹളം ഉണ്ടാക്കുകയും ഇറങ്ങിപ്പോവുകയും ചെയ്യുന്നില്ലെന്നത് ശരിയാണ്. പരാതികളുണ്ടെന്ന് പറയുന്നതിനെക്കുറിച്ച് അറിയില്ല, പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം നല്ല നിലയ്ക്കാണ് പോകുന്നതെന്നും ഇങ്ങനെ തുടര്‍ന്നാല്‍ മതിയെന്നും പൂര്‍ണ പിന്തുണയുണ്ടെന്നുമാണ് മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ നേതൃത്വവും പ്രതിപക്ഷ നേതാവും നടത്തിയ ആദ്യ അഞ്ച് മാസത്തെ പ്രവര്‍ത്തനം വിലയിരുത്തിയാല്‍ പരാജയമാണെന്ന് ചൂണ്ടിക്കാട്ടി യാണ് ഗ്രൂപ്പ് നേതാക്കള്‍ ഹൈക്കമാന്‍ഡിന് കത്തയച്ചത്. 

മുട്ടില്‍ മരംമുറി കേസ്, മന്ത്രി എ കെ ശശീന്ദ്രനെതിരായ പീഡനക്കേസ് ഒത്തുതീര്‍പ്പ് ആരോപണം, കോവിഡ് പ്രതിരോധത്തിലെ വീഴ്ചകള്‍ തുടങ്ങിയ വിഷയങ്ങളിലൊന്നും സര്‍ക്കാരിനെ നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിരോധത്തിലാക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നാണ് പരാതി.

പ്രതിപക്ഷം ദുര്‍ബലമാണ്. സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ട വിഷയങ്ങളില്‍ സമരത്തിന് കരുത്തില്ല. നിരാശപ്പെടുത്തുന്ന പ്രകടനമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റേതും എന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. 
സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്താവുന്ന വിഷയങ്ങള്‍ ലഭിച്ചിട്ടും പ്രതിപക്ഷനേതൃത്വവും കെപിസിസി പ്രസിഡന്റും മൃദു സമീപനമാണ് കൈക്കൊള്ളുന്നതെന്നും കത്തില്‍ ആരോപിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com