കാസർകോട്: ഹണി ട്രാപ്പിൽ കുടുക്കി സ്വർണവും പണവും തട്ടിയെടുത്തെന്ന കേസിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. മേൽപ്പറമ്പ് സ്വദേശി ഉമർ, ഭാര്യ ഫാത്തിമ, പയ്യന്നൂർ സ്വദേശി ഇഖ്ബാൽ, സാജിത എന്നിവരെയാണ് ഹൊസ്ദുർഗ് പൊലീസ് പിടികൂടിയത്. കൊച്ചി സ്വദേശിയുടെ പരാതിയിലാണ് നാല് പേരും അറസ്റ്റിലായത്.
കൊച്ചി കടവന്ത്ര സ്വദേശിയാണ് നാലംഗ സംഘത്തിന്റെ തട്ടിപ്പിനിരയായത്. സാജിത നേരത്തെയും സമാന കേസുകളിൽ ഉൾപ്പെട്ടയാളാണെന്ന് പൊലീസ് പറഞ്ഞു.
സാജിതയാണ് ഇയാളുമായി മൊബൈൽ ഫോണിലൂടെ പരിചയം സ്ഥാപിച്ചത്. തുടർന്ന് ഓഗസ്റ്റ് രണ്ടാം തീയതി കൊച്ചി സ്വദേശിയെ കാഞ്ഞങ്ങാട്ടേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഇവിടെവച്ച് ഇവരുടെ കിടപ്പറ രംഗങ്ങൾ ചിത്രീകരിക്കുകയും ചെയ്തു. പിന്നീട് ഈ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് പ്രതികൾ ഭീഷണിപ്പെടുത്തിയത്.
കിടപ്പറ രംഗങ്ങൾ പുറത്തുവിടാതിരിക്കാൻ ലക്ഷങ്ങളാണ് പ്രതികൾ ആവശ്യപ്പെട്ടത്. തുടർന്ന് 3.75 ലക്ഷം രൂപയും ഏഴരപ്പവൻ സ്വർണവും പരാതിക്കാരൻ നൽകി. ഇതിനു ശേഷവും പ്രതികൾ പണം ആവശ്യപ്പെട്ടതോടെ കൊച്ചി സ്വദേശി പൊലീസിനെ സമീപിക്കുകയായിരുന്നു.
അറസ്റ്റിലായ സാജിത നേരത്തെയും ഹണി ട്രാപ്പ് കേസിൽ ഉൾപ്പെട്ടതായാണ് പൊലീസ് നൽകുന്ന വിവരം. സംഘത്തിൽ കൂടുതൽ പേരുണ്ടെന്നും ഇവരെ ഉടൻ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ