തിരുവനന്തപുരം: നാടിനെതിരെ ചില കേന്ദ്രങ്ങൾ ആസൂത്രിതമായി നടത്തുന്ന ദുഷ്പ്രചാരണങ്ങളെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒക്സിജൻ ലഭിക്കാതെ ചികിത്സാ സൗകര്യമില്ലാതെ രോഗികളുമായി അലയേണ്ട അവസ്ഥ ഇവിടെ ആർക്കുമുണ്ടായിട്ടില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. നിവൃത്തിയില്ലാതെ മൃതദേഹങ്ങൾ നദികളിൽ ഒഴുക്കിക്കളയേണ്ട ഗതികേട് ഇവിടെ ആർക്കും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം മറുപടി നൽകി.
ഇവിടെ, നമ്മുടെ നാടിനെതിരെ ചില കേന്ദ്രങ്ങൾ ആസൂത്രിതമായി നടത്തുന്ന ദുഷ്പ്രചാരണങ്ങളെ കുറിച്ച് കൂടുതൽ ഇപ്പോൾ പ്രതികരിക്കുന്നില്ല. കോവിഡ് രണ്ടാം തരംഗം അതിശക്തമായി ആഞ്ഞടിച്ചിട്ടും ചികിത്സാ സംവിധാനങ്ങളെ ശാക്തീകരിച്ചതിനാലും നമ്മുടെ ആരോഗ്യ സംവിധാനങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിൽ തരംഗത്തെ പിടിച്ചു നിർത്തിയതിനാലും മരണ നിരക്ക് രാജ്യത്ത് തന്നെ ഏറ്റവും മികച്ച രീതിയിൽ കുറച്ചു നിർത്താൻ നമുക്ക് സാധിച്ചു.
ഓക്സിജൻ ലഭ്യമാകാതെ, ചികിത്സാ സൗകര്യങ്ങൾ ഇല്ലാതെ രോഗികളുമായി അലയേണ്ടി വരുന്ന അവസ്ഥ ഇവിടെ ആർക്കുമുണ്ടായില്ല. ഉറ്റവരുടെ മൃതദേഹങ്ങളുമായി ശ്മാശനങ്ങൾക്കു മുന്നിൽ ആളുകൾ വരി നിൽക്കുന്ന കാഴ്ച നമ്മുടെ നാട്ടിൽ കാണേണ്ടി വന്നിട്ടില്ല. നിവൃത്തിയില്ലാതെ മൃതദേഹങ്ങൾ നദികളിൽ ഒഴുക്കിക്കളയേണ്ട ഗതികേട് ഇവിടെ ആർക്കും ഉണ്ടായിട്ടില്ല.
എത്രയൊക്കെ ദുഷ്പ്രചരണങ്ങൾ നടത്തിയാലും ആർക്കും മായ്ച്ചു കളയാനാകാത്ത യാഥാർത്ഥ്യമായി അക്കാര്യങ്ങൾ ജനങ്ങളുടെ മുൻപിലുണ്ട്. അതീ നാടിൻറെ അനുഭവമാണ്. ജനങ്ങളുടെ ഒന്നിച്ചുള്ള പോരാട്ടത്തിൻറെ ഫലമാണ്. ആ വ്യത്യാസം ഈ ലോകം കണ്ടറിഞ്ഞതാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ