'ദിലീപ് സിന്ധുവിനെ നിരന്തരം ശല്യം ചെയ്തു'; വീട്ടമ്മയുടെയും മകന്റെയും മരണത്തില്‍ അയല്‍വാസിക്കെതിരെ കേസ് 

ദിലീപ് സിന്ധുവിനെ നിരന്തരം ശല്യം ചെയ്തിരുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഞാറക്കല്‍ പൊലീസിന്റെ നടപടി
മരിച്ച സിന്ധുവും അതുലും/ ടെലിവിഷൻ ചിത്രം
മരിച്ച സിന്ധുവും അതുലും/ ടെലിവിഷൻ ചിത്രം

കൊച്ചി: ഞാറയ്ക്കല്‍ നായരമ്പലത്ത് അമ്മയും മകനും പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ അയല്‍വാസിയായ ദിലീപിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തു. ദിലീപ് സിന്ധുവിനെ നിരന്തരം ശല്യം ചെയ്തിരുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഞാറക്കല്‍ പൊലീസിന്റെ നടപടി. 

ദിലീപിനെതിരെ മരിച്ച സിന്ധുവിന്റെ ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതില്‍ പ്രാഥമിക പരിശോധന നടത്തിയ പൊലീസ് ദിലീപ് സിന്ധുവിനെ ശല്യം ചെയ്തിരുന്നതായി കണ്ടെത്തി. അതേസമയം സിന്ധുവിന്റെ വീട്ടിനുള്ളില്‍ പുറമേ നിന്ന ആരും കടന്നതിനു തെളിവു ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

സിന്ധു ഇന്നലെ പുലര്‍ച്ചെയും മകന്‍ അതുല്‍ രാത്രിയിലുമാണ് മരിച്ചത്. അതുലിന് 70 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. രാത്രിയോടെ അതുലിന്റെ ആരോഗ്യനില തീര്‍ത്തും വഷളാകുകയായിരുന്നു. പ്ലസ് ടു പാസ്സായ അതുല്‍ ജോലിക്കായി ശ്രമിച്ചുവരികയായിരുന്നു. 

സിന്ധുവിന്റെയും മകന്റെയും മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. മരിച്ച സിന്ധുവിനെ ഒരു യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും ഇയാള്‍ക്ക് മരണത്തില്‍ പങ്കുണ്ടെന്നും കുടുംബം ആരോപിക്കുന്നു. ഇത് തെളിയിക്കാന്‍ മരിക്കും മുമ്പ് സിന്ധു സംസാരിച്ചതെന്ന് പറയുന്ന ശബ്ദരേഖ കുടുംബം പൊലീസിന് കൈമാറി.

മരണത്തിന് മുമ്പ് സിന്ധു യുവാവിന്റെ പേര് പറയുന്ന ശബ്ദരേഖയാണ് പൊലീസിന് കൈമാറിയിരിക്കുന്നത്. പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com