കാഞ്ഞിരപ്പള്ളി: കന്നാസിനുള്ളിൽ നവജാതശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മയുടെ മൊഴിയിൽ വൈരുദ്ധ്യം. പനി കുറയ്ക്കാൻ കന്നാസിലെ വെള്ളത്തിൽ കാൽ മുക്കിയപ്പോൾ അബദ്ധത്തിൽ വെള്ളത്തിൽ വീണതുമൂലമാണ് കുഞ്ഞ് മരിച്ചത് എന്നാണ് അമ്മ നിഷ പൊലീസിനു മൊഴി നൽകി.
ഇവർക്ക് അഞ്ച് കുട്ടികളുണ്ട്. എന്നാൽ നവജാതശിശുവിന്റെ മരണം സംബന്ധിച്ച് കുട്ടികൾ പറയുന്ന മൊഴിയും അമ്മയുടേയും തമ്മിൽ പൊരുത്തക്കേടുണ്ട്. നവജാതശിശു തനിയെ വെള്ളത്തിൽ വീണതല്ല എന്നാണ് കുട്ടികൾ പറയുന്നത്. ഇടക്കുന്നം മുക്കാലിയിൽ മൂത്തേടത്ത് മലയിൽ സുരേഷ്- നിഷ ദമ്പതികളുടെ നവജാതശിശുവിനെയാണ് കന്നാസിലെ വെള്ളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കുഞ്ഞ് വെള്ളത്തിൽ മുങ്ങിമരിച്ചതാണെന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു.
'ദേഹം തണുപ്പിക്കാനായി കാൽ വെള്ളത്തിൽ മുക്കി. കൈവിട്ടുപോയ കുഞ്ഞ് മുങ്ങി മരിച്ചു'
കുഞ്ഞിന് രണ്ട് ദിവസമായി പനി ഉണ്ടായിരുന്നു. ദേഹം തണുപ്പിക്കാനായി കാൽ വെള്ളത്തിൽ മുക്കി. കൈവിട്ടുപോയ കുഞ്ഞ് മുങ്ങി മരിച്ചു എന്നാണ് നിഷ പൊലീസിന് നൽകിയ മൊഴി. നിഷയും സുരേഷും പറയുന്ന കാര്യങ്ങളിലും പൊരുത്തക്കേടുണ്ട്. അഞ്ചു കുട്ടികളുണ്ടായതിന്റെ പേരിൽ ആളുകൾ കളിയാക്കിയത് മൂലമാണ് ഗർഭിണിയാണെന്ന വിവരം മറച്ചുവച്ചതെന്നും നിഷ മൊഴി നൽകി.
കുട്ടി ജനിച്ച വിവരം അയൽവാസികൾ അറിഞ്ഞിരുന്നില്ല
ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന നിഷയെ ചോദ്യം ചെയ്ത് വരികയാണ്. സംഭവ സമയത്ത് നിഷയും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പെയിന്റിങ് തൊഴിലാളിയായ ഭർത്താവ് സുരേഷ് ജോലിക്കു പോയിരുന്നു. കുട്ടി ജനിച്ച വിവരം അയൽവാസികൾ അറിഞ്ഞിരുന്നില്ല. കുഞ്ഞിന്റെ കരച്ചിൽ കേട്ട് അയൽവാസിയായ സ്ത്രീ എത്തിയപ്പോൾ എല്ലാവർക്കും കോവിഡ് ആണെന്ന് പറഞ്ഞ് തിരിച്ചയച്ചു.
ശുചിമുറിയിലെ ബക്കറ്റില്‍ കുട്ടിയുടെ മൃതദേഹം
സംശയം തോന്നിയ ഇവർ ആശാ വർക്കറെ വിവരം അറിയിച്ചു. ആശാ വർക്കർ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി വീട്ടിലെത്തിയപ്പോഴാണ് പ്രസവം നടന്നതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയത്. തുടർന്ന് നടത്തിയ തെരച്ചിലിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ശുചിമുറിയിലെ ബക്കറ്റിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
നിർത്താതെ കരഞ്ഞതിനെ കുടർന്ന് കുഞ്ഞിന് അനക്കമില്ലാതെ വന്നപ്പോൾ, കുഞ്ഞിനെ മറവുചെയ്യാനായി ബക്കറ്റിലിട്ടു വയ്ക്കാൻ മൂത്ത മകളോട് പറഞ്ഞു എന്നാണ് നിഷ ആദ്യം പൊലീസിനോട് പറഞ്ഞത്. ജൻമനാ കാലിന് സ്വാധീനക്കുറവുള്ള നിഷയെ വീടിന് പുറത്ത് അധികം കാണാറില്ലെന്ന് നാട്ടുകാർ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ