ചെറിയ വരുമാനക്കാർക്കും പദ്ധതികൾ ; കെഎസ്‌എഫ്‌ഇ ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കുന്നു

ഒരു മാനേജരും രണ്ടോ മൂന്നോ ജീവനക്കാരുമായാണ്‌ മൈക്രോ ബ്രാഞ്ചുകൾ തുടങ്ങുക
ചിത്രം: ഫെയ്സ്ബുക്ക്
ചിത്രം: ഫെയ്സ്ബുക്ക്

കൊല്ലം: കെഎസ്‌എഫ്‌ഇയുടെ പ്രവർത്തനം ഗ്രാമങ്ങളിലേക്ക് കൂടുതലായി വ്യാപിപ്പിക്കുമെന്ന് ചെയർമാൻ കെ വരദരാജൻ. ഗ്രാമീണ മേഖലയിൽ മൈക്രോ ബ്രാഞ്ചുകൾ  ആരംഭിച്ച്‌ കെഎസ്‌എഫ്‌ഇയെ കൂടുതൽ ശക്തമാക്കും. അഞ്ചുവർഷം കൊണ്ട്‌ 1000 ബ്രാഞ്ചുകളാക്കി ഒരു ലക്ഷം കോടിയുടെ വാർഷിക വിറ്റുവരവിലേക്ക്‌ കെഎസ്‌എഫ്‌ഇയെ ഉയർത്തുമെന്നും വരദരാജൻ പറഞ്ഞു. 

നിലവിൽ 57,067 കോടി രൂപയാണ്‌ വിറ്റുവരവ്‌. ഒരു മാനേജരും രണ്ടോ മൂന്നോ ജീവനക്കാരുമായാണ്‌ മൈക്രോ ബ്രാഞ്ചുകൾ തുടങ്ങുക. തദ്ദേശസ്ഥാപന മേധാവികൾ ആവശ്യപ്പെടുന്നതിനനുസരിച്ച്‌ സാധ്യതാ പഠനം നടത്തി ഇതു പരിഗണിക്കും. നിലവിൽ  638 ബ്രാഞ്ചുണ്ട്‌. 

ചെറിയ വരുമാനക്കാർക്കും പദ്ധതികൾ

ചെറിയവരുമാനക്കാർക്കുകൂടി ആശ്രയിക്കാനാകും വിധം പദ്ധതികളുണ്ടാക്കും. ചെറുകിട വ്യവസായികൾ, വഴിയോരക്കച്ചവടക്കാർ, തൊഴിലുറപ്പ്‌ തൊഴിലാളികൾ, അസംഘടിത തൊഴിലാളികൾ എന്നിവർക്ക്‌ ഉതകുന്ന പദ്ധതിയാണ്‌ ലക്ഷ്യമിടുന്നത്‌. വീടുകളിൽ സ്‌മാർട്ട്‌ കിച്ചൺ ഒരുക്കാൻ പ്രത്യേക വായ്‌പാ പദ്ധതിയും തുടങ്ങും. സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവർക്ക്‌ ഭവനവായ്‌പാ പദ്ധതിയും കൊണ്ടുവരും. അഞ്ചര മുതൽ ഏഴുശതമാനംവരെ പലിശയുള്ള സ്വർണപ്പണയ വായ്‌പ കൂടുതൽ ഫലപ്രദമാക്കും. 

പ്രവാസിചിട്ടി കൂടുതൽ പേരിലേക്ക്‌

ജനകീയമായ പ്രവാസിചിട്ടിക്ക്‌ സമാനമായ ചിട്ടികൾ കൂടുതൽ മേഖലകളിലേക്ക്‌ വ്യാപിപ്പിക്കും. രണ്ടരവർഷം കൊണ്ട്‌ 543 കോടി രൂപയാണ്‌ പ്രവാസിചിട്ടിവഴി സമാഹരിച്ചത്‌. വൻ സാധ്യത തുറന്നിടുന്ന ചിട്ടി  ഇതര സംസ്ഥാനത്തുള്ളവർക്കും പ്രയോജനപ്പെടുത്താൻ സൗകര്യമൊരുക്കും. ഇതിന്‌ മറ്റു സംസ്ഥാനങ്ങളിൽ  പ്രചാരണം നടത്തുമെന്നും കെ വരദരാജൻ പറഞ്ഞു.   
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com