മുങ്ങിമരിച്ച സഹപ്രവർത്തകന്റെ മൃതദേഹം പൊതുദർശനത്തിന്, ക്രിക്കറ്റ് കളിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ; വിവാദം
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th December 2021 10:22 AM |
Last Updated: 20th December 2021 10:22 AM | A+A A- |

വിഡിയോ സ്ക്രീൻഷോട്ട്
തിരുവനന്തപുരം; കർത്തവ്യ നിർവഹണത്തിനിടെയുണ്ടായ അപകടത്തിലാണ് പൊലീസ് കോൺസ്റ്റബിൾ ബാലുവിന് ജീവൻ നഷ്ടപ്പെടുന്നത്. എന്നാൽ ബാലുവിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ ക്രിക്കറ്റ് കളിക്കുന്ന തിരക്കിലായിരുന്നു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ. ഇന്നലെ നടന്ന ഐഎഎസ്- ഐപിഎസ് ഉദ്യോഗസ്ഥരുടെ ക്രിക്കറ്റ് മത്സരമാണ് വിവാദത്തിലായത്.
എഡിജിപി മുതലുള്ള ഉദ്യോഗസ്ഥർ
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലായിരുന്നു ഐഎഎസ്- ഐപിഎസ് ഉദ്യോഗസ്ഥരുടെ സൗഹൃദ ക്രിക്കറ്റ് മത്സരം നടന്നത്. എഡിജിപി യോഗേഷ് ഗുപ്ത, തിരുവനന്തപുരം സിറ്റി പൊലിസ് കമ്മിഷണർ ബൽറാം കുമാർ ഉപാധ്യ, തിരുവനന്തപുരം ഡിസിപി വൈഭവ് സക്‌സേന തുടങ്ങിയവർ ഉൾപ്പടെ ഉന്നത ഉദ്യോഗസ്ഥരെല്ലാം മത്സരത്തിൽ പങ്കെടുത്തു. ആ സമയത്ത് എസ്എപി ക്യാമ്പിൽ പൊതുദർശനത്തിന് വച്ചിരിക്കുകയായിരുന്നു ബാലുവിന്റെ മൃതദേഹം.
ഡിസിപി എത്തിയത് മത്സരം കഴിഞ്ഞ്
ഡ്യൂട്ടിക്കിടെ മരിച്ച ഉദ്യോഗസ്ഥന് ആദരമായി മത്സരം മാറ്റിവയ്ക്കാൻ ഉന്നത ഉദ്യോഗസ്ഥർ ശ്രമിക്കാത്തത് വലിയ വിവാദങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്. പൊലീസ് സേനയിൽ നിന്നുതന്നെ വിമർശനം ഉയരുന്നുണ്ട്. തിരുവനന്തപുരം ഡിസിപി ക്രിക്കറ്റ് കളിക്ക് ശേഷമാണ് എസ്എപി ക്യാംപിൽ എത്തിയത്. പോത്തൻകോട് കൊലപാതകക്കേസിലെ പ്രതി ഒട്ടകം രാജേഷിനെ പിടികൂടാൻ പോകുമ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥനായ ബാലു വർക്കലയ്ക്ക് സമീപം വള്ളം മുങ്ങി മരിച്ചത്. പൊതുദർശനത്തിന് ശേഷം സ്വദേശമായ ആലപ്പുഴ പുന്നപ്രയിലേക്ക് കൊണ്ടുപോയാണ് സംസ്കാരം നടത്തിയത്.