കൊച്ചി; കഞ്ചാവ് സംഘത്തെ ചോദ്യം ചെയ്തതിന് നാട്ടുകാർക്കു നേരെ ഗുണ്ടാ ആക്രമണം. വടിവാളുമായി എത്തി 4 പേരെ വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു. കാൽപാദത്തിന് വെട്ടേറ്റ ഒരാളുടെ നില ഗുരുതരമാണ്. കരുമുകൾ ചെങ്ങാട്ട് കവലയിൽ ഇന്നലെയാണ് സംഭവമുണ്ടായത്.
സംഭവം ക്രിസ്മസ് ദിനത്തിൽ
ക്രിസ്മസ് ദിനത്തിൽ ഉച്ചയ്ക്ക് കഞ്ചാവ് സംഘത്തെ നാട്ടുകാർ ചോദ്യം ചെയ്തിരുന്നു. ഉച്ചയ്ക്കാണ് ലഹരി വസ്തുക്കൾ ഉപയോഗിച്ചെന്ന് സംശയിച്ചു നാട്ടുകാർ ചോദ്യം ചെയ്തത്. അതിനു പിന്നാലെ വൈകിട്ടാണ് ആക്രമണം നടന്നത്. ചോദ്യം ചെയ്തതിന്റെ പ്രതികാരമാണു വൈകിട്ടു ഗുണ്ടാസംഘം എത്തി തീർത്തതെന്നാണു നാട്ടുകാർ ആരോപിക്കുന്നത്.
ഒരാൾ കസ്റ്റഡിയിൽ
വേളൂർ സ്വദേശി ആന്റോ ജോർജിനെയാണ് ഗുരുതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലയ്ക്ക് വെട്ടേറ്റ ജിനു കുര്യാക്കോസ്, ശരീരത്തിൽ വെട്ടേറ്റ എൽദോസ് കോണിച്ചോട്ടിൽ, ജോർജ് വർഗീസ് എന്നിവർ കരുമുകളിനു സമീത്തെ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ഒരാളെ അമ്പലമേട് പൊലീസ് കസ്റ്റഡിയിൽ എടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ