നവോത്ഥാന നായകന്റെ വേഷം പിണറായി അഴിച്ചുവെച്ചോ ?; ശബരിമലയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ചെന്നിത്തല

ശബരിമല നിലപാടില്‍ മാറ്റമുണ്ടെങ്കില്‍ അത് പറയേണ്ടത് മുഖ്യമന്ത്രിയാണ്
പിണറായി വിജയന്‍, രമേശ് ചെന്നിത്തല / ഫയല്‍ ചിത്രം
പിണറായി വിജയന്‍, രമേശ് ചെന്നിത്തല / ഫയല്‍ ചിത്രം

തൃശൂര്‍ : ശബരിമലയില്‍ എല്‍ഡിഎഫിന്റെ ചുവടുമാറ്റമാണ് പുതിയ നീക്കങ്ങള്‍ക്ക് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വാസികളോടും ജനങ്ങളോടും മാപ്പു പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

എം എ ബേബിക്ക് ആ പാര്‍ട്ടിയില്‍ വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല. ശബരിമല നിലപാടില്‍ മാറ്റമുണ്ടെങ്കില്‍ അത് പറയേണ്ടത് മുഖ്യമന്ത്രിയാണ്. അദ്ദേഹം പറയട്ടെ, ശബരിമലയില്‍ ചെയ്തത് തെറ്റായിപ്പോയി, ഞങ്ങളത് തിരുത്തുമെന്ന്. 

സുപ്രീംകോടതി വിധി അംഗീകരിക്കുന്നില്ല എന്നു പറഞ്ഞ് പുതിയ സത്യവാങ്മൂലം നല്‍കണം. അങ്ങനെ സത്യവാങ്മൂലം കൊടുക്കുമോ എന്ന് പറയേണ്ടത് മുഖ്യമന്ത്രിയാണ്. നവോത്ഥാന നായകന്റെ വേഷം പിണറായി അഴിച്ചുവെച്ചിട്ടുണ്ടോ എന്ന് അദ്ദേഹം ജനങ്ങളോട് പറയട്ടെ എന്നും ചെന്നിത്തല പറഞ്ഞു. 

കേരളത്തിലെ വിശ്വാസ സമൂഹത്തിന്റെ ആവശ്യം നിസ്സാരവല്‍ക്കരിക്കാനാണ് സിപിഎം ശ്രമിച്ചത്. അത് നിവൃത്തിയില്ല എന്നു കണ്ടപ്പോഴാണ് ഇപ്പോള്‍ ചുവടുമാറ്റം. മാറ്റമുണ്ടോ എന്ന് മുഖ്യമന്ത്രി പറയട്ടെ. ആത്മാര്‍ത്ഥയുണ്ടെങ്കില്‍, അയ്യപ്പ ഭക്തന്മാരോട് ചെയ്തത് തെറ്റാണെന്ന് കരുതുന്നുണ്ടെങ്കില്‍ ജനങ്ങളോട് മാപ്പു പറഞ്ഞ് പുതിയ സത്യവാങ്മൂലം ഇപ്പോള്‍ കൊടുക്കണം. 

ശബരിമലയില്‍ മുന്‍ നിലപാട് തെറ്റായിപ്പോയി എന്നു പറഞ്ഞ് ഇപ്പോള്‍ തന്നെ സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അല്ലാതെ തെരഞ്ഞെടുപ്പിന് ശേഷം സത്യവാങ്മൂലം നല്‍കാമെന്ന് പറയുന്നത് ജനങ്ങളെ പറ്റിക്കാനാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com