കൊച്ചി; ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനവുമായി മെട്രോമാന്‍ ഇ ശ്രീധരന്‍. പിണറായി ഏകാധിപതിയാണെന്നും ആര്‍ക്കും അധികാരം വിട്ടുകൊടുക്കുന്നില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. മുഖ്യമന്ത്രിക്ക് ജനങ്ങളുമായി സമ്പര്‍ക്കം കുറവാണ്. പത്തില്‍ മൂന്നു മാര്‍ക്കുപോലും പിണറായിക്ക് നല്‍കാനാവില്ലെന്നും മാധ്യമങ്ങളോട് ശ്രീധരന്‍ പറഞ്ഞു.
മുഖ്യമന്ത്രി ആര്‍ക്കും അധികാരം വിട്ടുകൊടുക്കുന്നില്ല. ഒരു മന്ത്രിക്കും ഒന്നും ചെയ്യാന്‍ സ്വാതന്ത്ര്യമില്ല. അവര്‍ എന്തെങ്കിലും പറഞ്ഞാല്‍ അപ്പോള്‍ തന്നെ മാറ്റിപ്പറയണം. പിണറായി ഏകാധിപതിയാണ്. അദ്ദേഹത്തിന് ജനങ്ങളുമായി സമ്പര്‍ക്കം കുറവാണ്. പിണറായിക്ക് പത്തില്‍ മൂന്ന് പോലും കൊടുക്കില്ല. അത്ര മോശം പ്രവര്‍ത്തനമാണ്. പാര്‍ട്ടിക്കും വളരെ മോശം ഇമേജാണ്. കോടിയേരി ബാലകൃഷ്ണനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സ്വര്‍ണക്കടത്ത് അഴിമതി അങ്ങനെ ഒരുപാട് അഴിമതി വന്നുകൊണ്ടേയിരിക്കുന്നു. തുടര്‍ഭരണം കേരളത്തിനു ദുരന്തമാവും- അദ്ദേഹം പറഞ്ഞു.
അനാവശ്യമായി പരസ്യം നല്‍കി സര്‍ക്കാര്‍ പണം ധൂർത്തടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എത്രമാത്രം പരസ്യമാണ് നല്‍കുന്നത്. ഇങ്ങനെ പരസ്യം ചെയ്യാന്‍ ഒരു പത്രത്തിന് 8കോടി രൂപവരും. ഈ പണം ധൂർത്തടിക്കുകയല്ലേ, നമ്മള്‍ കൊടുക്കുന്ന പണമല്ലേ ഇതെന്നാണ് ശ്രീധരന്‍ ചോദിക്കുന്നത്. പിഎസ് സി നിയമന വിവാദവുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി മോശമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മത്സരാര്‍ത്ഥികളെ പറഞ്ഞു മനസിലാക്കിക്കുകയാണ് വേണ്ടത്. ചില ലിസ്റ്റുകള്‍ നീട്ടിക്കൊടുക്കുന്നതില്‍ എന്താണ് ബുദ്ധിമുട്ടെന്നും ശ്രീധരന്‍ ചോദിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ