ഉമ്മന്‍ചാണ്ടിയെ നേരിടാന്‍ ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി നേതാവ് ?; കോട്ട പിടിക്കാന്‍ അപ്രതീക്ഷിത നീക്കം

കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമായ പുതുപ്പള്ളിയില്‍ ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ചരിത്രത്തില്‍ ഇല്ലാത്ത തിരിച്ചടിയാണ് യുഡിഎഫ് നേരിട്ടത്
ഉമ്മന്‍ചാണ്ടി, എല്‍ദോ മാത്യൂസ് / ഫയല്‍ ചിത്രം
ഉമ്മന്‍ചാണ്ടി, എല്‍ദോ മാത്യൂസ് / ഫയല്‍ ചിത്രം

കോട്ടയം : ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളി കോട്ട പിടിക്കാന്‍ ഇക്കുറി സിപിഎം പരിഗണിക്കുന്നത് ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി നേതാവിനെ.എസ് എഫ് ഐ മുന്‍ നേതാവും പുതുപ്പള്ളി സ്വദേശിയുമായ എല്‍ദോ മാത്യൂസിനെ രംഗത്തിറക്കുന്നതോടെ, യുഡിഎഫിന്റെ ഉരുക്കുകോട്ട ഇത്തവണ പിടിക്കാനാകുമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടല്‍.

കഴിഞ്ഞ തവണ 27,092 വോട്ടിനാണ് ഉമ്മന്‍ചാണ്ടി വിജയിച്ചത്. മുന്‍വര്‍ഷത്തേതിനേക്കാള്‍ ഭൂരിപക്ഷം കുറയ്ക്കാന്‍ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസിനെ രംഗത്തിറക്കിയതോടെ സിപിഎമ്മിന് കഴിഞ്ഞിരുന്നു. കൂടാതെ, തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച മുന്നേറ്റം നടത്താനായതും, ജോസ് കെ മാണി വിഭാഗം ഇടതുപക്ഷത്തെത്തിയതും ഇത്തവണ മണ്ഡലം ചുവപ്പിക്കാനാകുമെന്ന ഇടതു പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നു.

കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമായ പുതുപ്പള്ളിയില്‍ ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ചരിത്രത്തില്‍ ഇല്ലാത്ത തിരിച്ചടിയാണ് യുഡിഎഫ് നേരിട്ടത്. മണ്ഡലത്തില്‍ ആകെയുള്ള എട്ടില്‍ ആറ് പഞ്ചായത്തുകളിലും എല്‍ഡിഎഫ് ഭരണം പിടിച്ചു. യുഡിഎഫിനൊപ്പം രണ്ട് പഞ്ചായത്തുകള്‍ മാത്രമാണ് നിന്നത്. കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റം ഉള്‍പ്പടെ എല്‍ഡിഎഫിന് കരുത്താവുകയായിരുന്നു.

ഈ സാഹചര്യത്തിലാണ് പാര്‍ട്ടിയിലെ ധൈഷണികമുഖമായ എല്‍ദോ മാത്യൂസിനെ കളത്തിലിറക്കാന്‍ ആലോചിക്കുന്നത്. മഹാത്മാ ഗാന്ധി സര്‍വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്. എഫ്. ഐ സംസ്ഥാന കമ്മിറ്റി അംഗവും, കോട്ടയം ജില്ലാ പ്രസിഡന്റുമായിരുന്നു. കോട്ടയം ബസേലിയോസ് കോളേജില്‍ നിന്ന് ബിരുദവും ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ഗവേഷണ ബിരുദവും നേടിയിട്ടുള്ള എല്‍ദോ മാത്യൂസ് അറിയപ്പെടുന്ന അക്കാദമീഷ്യനാണ്.

ദേശീയവും അന്തര്‍ദ്ദേശീയവുമായ പ്രസിദ്ധീകരണങ്ങളില്‍ തുടര്‍ച്ചയായി ലേഖനങ്ങള്‍ എഴുതാറുള്ള എല്‍ദോ മാത്യൂസ് കേരളാ പ്ലാനിങ് ബോർഡിൽ കണ്‍സള്‍ട്ടന്റായിരുന്നു. കേരളസര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലില്‍ റിസര്‍ച്ച് ഓഫീസറായും കേന്ദ്ര മാനവവിഭവശേഷി വകുപ്പില്‍ കണ്‍സള്‍ട്ടന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ബ്രിട്ടീഷ് കൗണ്‍സിലിന്റെ ദക്ഷിണേന്ത്യാ ഇന്റര്‍നാഷണല്‍ ഹയര്‍ എഡ്യുക്കേഷന്‍ വിഭാഗം തലവനായും എല്‍ദോ മാത്യൂസ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1957ല്‍ തുടങ്ങുന്ന പുതുപ്പള്ളിയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതുവരെ മൂന്ന് എംഎല്‍എമാരാണ് നിയമസഭയില്‍ എത്തിയത്.

1957 ലും 1962 ലും കോണ്‍ഗ്രസിന്റെ പി സി ചെറിയാന്‍ വിജയിച്ചു. 1967 ല്‍ സിപിഎമ്മിലെ ഇ എം ജോര്‍ജ് മണ്ഡലം തിരിച്ചു പിടിച്ചു. എന്നാല്‍ 1970 ല്‍ യുവനേതാവായ ഉമ്മന്‍ചാണ്ടി വിജയിച്ച് കോണ്‍ഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു. പിന്നീട് നടന്ന 10 തെരഞ്ഞെടുപ്പിലും പുതുപ്പള്ളി ഉമ്മന്‍ചാണ്ടിയുടെ ഉരുക്കു കോട്ടയായി മാറുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com