അപകടമെന്ന് കരുതി വണ്ടി നിർത്തി, കണ്ടത് പെട്രോൾ ഊറ്റുന്നത്, അന്തർസംസ്ഥാന മോഷ്ടാവിനെ ഓടിച്ചിട്ട് പിടിച്ചു

അപകടം നടന്നതാണെന്ന് കരുതി രക്ഷിക്കാനായി കാർ നിർത്തി ചെന്നപ്പോഴാണ് സ്ഥലത്തുണ്ടായിരുന്ന ഒരു യുവാവ് ഓടുന്നത് ശ്രദ്ധയിൽപെട്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാസർകോട്; അപകടത്തിൽപ്പെട്ട  വാനിൽ നിന്നു  ഇന്ധനം ഊറ്റുന്നതിനുള്ള ശ്രമത്തിനിടെ യുവാവ് അറസ്റ്റിൽ. ചട്ടഞ്ചാൽ ബണ്ടിച്ചാലിലെ അബ്ദുല്ല (18)ആണ് പിടിയിലായത്. ഇയാളുടെ കൂടെയുണ്ടായിരുന്ന ബണ്ടിച്ചാലിലെ റംസാൻ ഓടി രക്ഷപ്പെട്ടു. കാസർകോട് ചെങ്കള ഇന്ദിരാ നഗറിൽ ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം ഉണ്ടായത്. 

ഉദുമയിൽ നിന്ന് ക്രിക്കറ്റ് കളി കഴിഞ്ഞ് തിരിച്ച് വരികയായിരുന്ന ചെങ്കള തൈവളപ്പ് സ്വദേശികളായ യുവാക്കളാണ് മോഷ്ടാക്കളെ കുടുക്കിയത്. ശനിയാഴ്ച  മറിഞ്ഞ കർഷകശ്രീ മിൽക്ക് കമ്പനിയുടെ വാനിൽ നിന്നാണ് ഇന്ധനം  ഊറ്റുന്നതിന് ശ്രമം നടത്തിയത്. പാക്കറ്റ് പാൽ കാസർകോട്  ഭാഗത്തേക്ക് കൊണ്ടു പോകുന്നതിനിടെ പുലർച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. അറവ് ശാലയിൽ നിന്ന് കയർ പൊട്ടിച്ച് ഓടിയ രണ്ട് പോത്തുകൾ പെട്ടെന്ന് റോഡിൽ കയറിയപ്പോൾ ഇടിക്കാതിരിക്കാനായി വെട്ടിച്ചതാണ് പാൽ കയറ്റിയ വാൻ മറിയാനിടയാക്കിയത്.

ഉദുമയിൽ നിന്ന് കളി കഴിഞ്ഞ് യുവാക്കൾ കാറിൽ വരുന്ന വഴി വാൻ  മറിഞ്ഞ് കടക്കുന്നതും അതിനടിയിൽ ഒരാൾ കിടക്കുന്നതും കണ്ടത്. അപകടം നടന്നതാണെന്ന് കരുതി രക്ഷിക്കാനായി കാർ നിർത്തി ചെന്നപ്പോഴാണ് സ്ഥലത്തുണ്ടായിരുന്ന ഒരു യുവാവ് ഓടുന്നത് ശ്രദ്ധയിൽപെട്ടത്. ഇതോടെയാണ് വാനിനടിയിൽ കിടന്ന് പൈപ്പുവഴി കാനിലേക്ക് പെട്രോൾ ഊറ്റുന്ന അബുല്ലയെ  പിടികൂടിയത്.

യുവാക്കളുടെ അവസരോചിതമായ ഇടപെടലാണ് അന്തർ സംസ്ഥാന വാഹന മോഷ്ടാവിനെ  പിടികൂടാനായത്. വിദ്യാനഗർ എസ്ഐ. എം.വി.വിഷ്ണു പ്രസാദ് സ്ഥലത്ത് നടത്തിയ അന്വേഷണത്തിൽ ഇവർ  മൂന്നാഴ്ച മുമ്പ് കർണ്ണാടകയിലെ ഹാസനിൽ നിന്ന് കവർന്ന കാറിലാണെന്നും കണ്ടെത്തി. കാറിന്റെ ഉടമ പൊലീസിനൊപ്പം  ഹാസനിൽ നിന്ന് വിദ്യാനഗർ സ്റ്റേഷനിലെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com