കൊച്ചി : വാടകയ്ക്കു താമസിക്കുന്ന 50 വയസുകാരിയുടെ കാമുകൻമാർ തമ്മിൽ ഏറ്റുമുട്ടി. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കമ്പിവടിക്ക് തലയ്ക്കടിയേറ്റ ഇയാളെ എറണാകുളം ജനറൽ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കിഴക്കമ്പലം ശ്രീമന്ദിരത്തിൽ സന്തോഷ്കുമാറിനെ (38) ആണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സന്തോഷ്കുമാറിനെ ആക്രമിച്ച കോട്ടയം കടുത്തുരുത്തി ഉള്ളാട്ട് വീട്ടിൽ സജിമോൻ പത്രോസിനെ (51) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കൊലപാതക ശ്രമത്തിനു കേസെടുത്തതായി പൊലീസ് അറിയിച്ചു.
ഭാര്യയും വേറെ മക്കളുമുള്ള സജിമോൻ പത്രോസ് ചേനക്കാലായിൽ വാടകയ്ക്കു താമസിക്കുന്ന സ്ത്രീക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇതിനിടെ സ്ത്രീക്ക് സന്തോഷ്കുമാർ എന്ന യുവാവുമായും ബന്ധമുണ്ടെന്ന് സജിമോൻ കണ്ടെത്തുകയായിരുന്നു. ഇത് കയ്യോടെ പിടിക്കുന്നതിനായി പുറത്തു പോകുന്നതായി നടിച്ച് സജിമോൻ വീടിനടുത്തു തന്നെ ഒളിച്ചു നിൽക്കുകയായിരുന്നു.
ഇതറിയാതെ സന്തോഷ്കുമാർ വീട്ടിലെത്തി. അകത്തു കയറിയെങ്കിലും സജിമോൻ പരിസരത്തുണ്ടെന്ന് സന്തോഷിന് സംശയം തോന്നി. ഇതോടെ ശുചിമുറിയിൽ കയറി ഒളിക്കാൻ ശ്രമിച്ചു. എന്നാൽ ഈ നീക്കം നടന്നില്ല. പുറത്തുവന്ന സന്തോഷിനെ സജിമോൻ കമ്പിവടി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ