കൊച്ചി: ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സ് ജീവനൊടുക്കിയ സംഭവത്തിൽ സ്വമേധയാ അന്വേഷണം പ്രഖ്യാപിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ലിംഗ മാറ്റ ശസ്ത്രക്രിയയിലെ അപാകതകളെ തുടർന്ന് വേദന അനുഭവിക്കുകയാണെന്ന് അനന്യ വെളിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ആത്മഹത്യ ചെയ്തത്. ഡോ. റോയി എബ്രഹാം കള്ളുവേലിൽ അധ്യക്ഷനായ നാലംഗ സമിതിയാകും സംഭവത്തിൽ അന്വേഷണം നടത്തുക.
രണ്ട് സൈക്യാട്രിസ്റ്റുമാരും ഒരു സീനിയർ പ്ലാസ്റ്റിക് സർജനും അടങ്ങുന്നതാണ് സമിതി. ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ ആശങ്ക കണക്കിലെടുത്താണ് വിഷയത്തിൽ സ്വമേധയാ അന്വേഷണം നടത്താൻ ഐഎംഎ തീരുമാനം കൈക്കൊണ്ടതെന്ന് പ്രസിഡന്റ് ഡോ. പിടി സക്കറിയ വ്യക്തമാക്കി.
അതിനിടെ അനന്യയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പൊലീസിനു കൈമാറി. ഒരു വർഷം മുൻപു നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് സ്വകാര്യ ഭാഗങ്ങളിൽ ഉണങ്ങാത്ത മുറിവുണ്ടായിരുന്നു എന്ന വിവരം പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. എന്നാൽ അനന്യയുടേത് ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമിക റിപ്പോർട്ട്.
അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ വിശദമായ പോസ്റ്റുമോർട്ടമാണ് നടത്തിയത്. എറണാകുളം മെഡിക്കൽ കോളജിൽ ഫോറൻസിക് വിഭാഗം മേധാവിയുടെ നേതൃത്വത്തിൽ വിദഗ്ദ്ധ സംഘമാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ