മരംമുറി നടന്ന സ്ഥലങ്ങളിലേക്ക് യുഡിഎഫ് സംഘം ; സദുദ്ദേശമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഗൂഢസംഘത്തെ സംരക്ഷിക്കാനെന്ന് വി ഡി സതീശന്‍

കേരളം കണ്ട ഏറ്റവും വലിയ വനം കൊള്ളയാണ് എട്ട് ജില്ലകളിലായി നടന്നിരിക്കുന്നത്
വി ഡി സതീശന്‍ /ഫയല്‍ ചിത്രം
വി ഡി സതീശന്‍ /ഫയല്‍ ചിത്രം


തിരുവനന്തപുരം: സംസ്ഥാനത്ത് മരംമുറി നടന്ന സ്ഥലങ്ങളില്‍ യുഡ്എഫ് സംഘം സന്ദര്‍ശനം നടത്തുന്നു.  പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തില്‍ ഈ മാസം 17ന് ഒരു സംഘം വയനാട് സന്ദര്‍ശിക്കും. ടി എന്‍ പ്രതാപന്‍ എംപിയുടെ നേതൃത്വത്തില്‍ അന്ന് മറ്റൊരു സംഘം തൃശ്ശൂര്‍, പാലക്കാട് ജില്ലകള്‍ സന്ദര്‍ശിക്കും. ബെന്നി ബെഹന്നാന്റെ നേതൃത്വത്തില്‍ മറ്റൊരു സംഘം  എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളും സന്ദര്‍ശിക്കും.

മരംമുറിക്കാനുള്ള ഉത്തരവ് സദുദ്ദേശത്തോടെയായിരുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന, വിവാദ ഉത്തരവിന് പുറകിലെ ഗൂഢസംഘത്തെ സംരക്ഷിക്കുന്നതിനു വേണ്ടിയാണെന്ന് വി ഡി സതീശന്‍ ആരോപിച്ചു. കേരളം കണ്ട ഏറ്റവും വലിയ വനം കൊള്ളയാണ് എട്ട് ജില്ലകളിലായി നടന്നിരിക്കുന്നത്. വനം കൊള്ളയെകുറിച്ച് ജൂഡീഷ്യല്‍ അന്വേഷണം വേണമെന്നും  വി ഡി സതീശന്‍ ആവശ്യപ്പെട്ടു. 

രണ്ട് വകുപ്പുകളും രണ്ടു വകുപ്പുമന്ത്രിമാരും യോഗം ചേര്‍ന്നെടുത്ത തീരുമാനത്തിന്റെ ഉത്തരവ് മുഖ്യമന്ത്രി കണ്ടിട്ടുണ്ടോ? നിയമവകുപ്പ് പരിശോധിച്ചിട്ടുണ്ടോ? മന്ത്രിസഭയുടെയോ എല്‍ ഡി എഫിന്റെയോ അനുമതിയുണ്ടോ? സി പി എം, സി പി ഐ പാര്‍ട്ടി നേതൃത്വങ്ങള്‍ അറിഞ്ഞിട്ടുണ്ടോ എന്നെല്ലാം വ്യക്തമാക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു. 

സി പി ഐ വനം വകുപ്പ് ഒഴിവാക്കിയതിന് മരംകൊള്ളയുമായി ബന്ധമുണ്ടെന്ന് സംശയമുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സിപിഐ വനം വകുപ്പ് വിട്ടതില്‍ പന്തികേട് തോന്നുന്നു. മുട്ടില്‍ മരംമുറിക്കേസിന് പിന്നിലും സര്‍ക്കാര്‍ ഉത്തരവിന്റെ പുറകിലും ഇനിയും പുറത്ത് വരാത്ത വലിയ വാര്‍ത്തകളുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് ഇതിനകം പുറത്ത് വന്നിട്ടുണ്ട്. തൊട്ടാല്‍ കൈ പൊള്ളുന്ന എന്തോ ഉണ്ടെന്ന് വ്യക്തമാണെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com