കള്ളക്കടത്തുകാര്‍ക്ക് എന്തു പാർട്ടി ? ഫാന്‍സ് ക്ലബ്ബുകാര്‍ സ്വയം പിരിഞ്ഞ് പോകണമെന്ന് ഡിവൈഎഫ്ഐ  

പകല്‍ മുഴുവന്‍ ഫെയ്‌സ് ബുക്കിലും,രാത്രിയില്‍ നാട് ഉറങ്ങുമ്പോള്‍ കള്ളക്കടത്തും നടത്തുന്ന 'പോരാളി സിംഹങ്ങള്‍'
അര്‍ജുന്‍ ആയങ്കി / ഫയല്‍
അര്‍ജുന്‍ ആയങ്കി / ഫയല്‍

കണ്ണൂര്‍: കള്ളക്കടത്തുകാര്‍ക്ക് എന്തു പാർട്ടിയെന്ന് ഡിവൈഎഫ്ഐ. കള്ളക്കടത്തുകാർക്ക്  ലൈക്ക് അടിക്കുന്നവരും സ്‌നേഹാശംസ അര്‍പ്പിക്കുന്നവരും തിരുത്തണം. പിന്നീട് അപമാനിതരാകാതിരിക്കാന്‍ ഫാന്‍സ് ക്ലബ്ബുകാര്‍ സ്വയം പിരിഞ്ഞ് പോകണമെന്നും ഡിവൈഎഫ്ഐ  കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം. ഷാജര്‍ ആവശ്യപ്പെട്ടു.  ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാജറിന്റെ പ്രതികരണം. 

സ്വർണക്കടത്തു സംഘത്തിലെ മുഖ്യ കണ്ണി അർജുൻ ആയങ്കിക്ക് ഡിവൈഎഫ്ഐയുമായും സിപിഎമ്മുമായും ബന്ധമുണ്ടെന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് ഷാജറിന്റെ കുറിപ്പ്.  ക്വട്ടേഷന്‍ സംഘങ്ങളെയും അവരുമായി ബന്ധപ്പെടുന്നവരെയും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ തള്ളിപ്പറഞ്ഞിരുന്നു. 

അതിനിടെ ഇന്ന് ചേരുന്ന സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ ക്വട്ടേഷന്‍ വിവാദം ചര്‍ച്ചയായേക്കും.തെരഞ്ഞെടുപ്പ് അവലോകനം എന്ന അജണ്ടയാണ് ഇന്നത്തെ ജില്ലാ കമ്മിറ്റി യോഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

പാര്‍ട്ടിയൊ,
ആര് ?
പ്രിയ സഖാക്കളെ കൊലപ്പെടുത്തിയ കൊലയാളികളുമായി ചേര്‍ന്ന് ക്വട്ടേഷനും,
സ്വര്‍ണ്ണക്കടത്തും നടത്തി പണം സമ്പാദിക്കുന്നവരൊ ?
കള്ളക്കടത്തുകാര്‍ക്ക് എന്ത് പാര്‍ട്ടി,
ഏത് നിറമുള്ള പ്രൊഫയില്‍ വെച്ചാലും അവര്‍ക്ക് ഒറ്റ ലക്ഷ്യം മാത്രമാണുള്ളത്.
സോഷ്യല്‍ മീഡിയയുടെ അതിപ്രസര കാലത്ത് പൊതുബോധത്തെ  കൃത്രിമമായി സൃഷ്ടിക്കുവാന്‍ എളുപ്പമാണ്.
ഇവിടെ നമ്മള്‍ കാണുന്നതും അത്തരം രീതി തന്നെയാണ്.
ചുവന്ന പ്രൊഫയില്‍ വെച്ച് ആവേശം വിതറുന്ന തലക്കെട്ടില്‍ തരാതരം ഫോട്ടോകള്‍ പോസ്റ്റ് ചെയ്താല്‍ ചില ശുദ്ധാത്മാക്കളെ ആവേശക്കൊടുമുടിയില്‍ എത്തിക്കാം.
ജീവിക്കുന്ന പ്രദേശത്തെ പ്രസ്ഥാനവുമായി ഒരു ബന്ധവും ഇല്ലെങ്കിലും പുറത്തുള്ള ചിലരെ കബളിപ്പിച്ച് അവര്‍ 'നേതാക്കളായി' മാറി.
പകല്‍ മുഴുവന്‍ ഫെയ്‌സ് ബുക്കിലും,രാത്രിയില്‍ നാട് ഉറങ്ങുമ്പോള്‍ കള്ളക്കടത്തും നടത്തുന്ന 'പോരാളി സിംഹങ്ങള്‍'.
കണ്ണൂരിന് പുറത്തുള്ളവര്‍ സോഷ്യല്‍ മീഡിയ വഴി ഇവരുടെ  ഫാന്‍സ് ലിസ്റ്റില്‍ വ്യാപകമായി ഇടം പിടിച്ചിട്ടുണ്ട്.
ഇപ്പൊഴും അവരില്‍ ചിലര്‍ക്ക് ബോധ്യമായില്ല എന്ന് തോന്നുന്നു.
കള്ളക്കടത്തുകാര്‍ക്ക് വേണ്ടി ലൈക്ക് ചെയ്യുന്നവരും, സ്‌നേഹ ആശംസ അര്‍പ്പിക്കുന്നവരും തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
പിന്നീട് അപമാനിതരാകാതിരിക്കാന്‍ ഫാന്‍സ് ക്ലബ്ബുകാര്‍ സ്വയം പിരിഞ്ഞ് പോവുക.
നിങ്ങള്‍ ഉദ്ദേശിക്കുന്ന പോലെ
പ്രസ്ഥാനവുമായി ഇവര്‍ക്ക് ഒരു ബന്ധവും ഇല്ല.
ഇത്തരം സംഘങ്ങളെ തിരിച്ചറിഞ്ഞപ്പോള്‍ തന്നെ, ഇത്തരം സംഘങ്ങളുടെ കേന്ദ്രങ്ങളില്‍  DYFl കാല്‍നട ജാഥകള്‍ സംഘടിപ്പിച്ച് നിലപാട് വ്യക്തമാക്കിയതാണ്.
ഒടുവില്‍ സംഘാങ്ങളുടെ പേരെടുത്ത് തന്നെ പാര്‍ട്ടി നിലപാട് പറഞ്ഞിട്ടുമുണ്ട്.
അതിനാല്‍ സംശത്തിന് ഇടമില്ലാതെ
യാഥാര്‍ത്ഥ്യം തിരിച്ചറിയുക.
ഇത്തരം അരാജകത്വ സംഘങ്ങളില്‍ നിന്നും നാടിനെ മോചിപ്പിക്കാന്‍ മുന്നോട്ട് വരിക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com