സംസ്ഥാനത്തെ സ്ഥിതിയെന്താണ്? വെന്റിലേറ്ററുകളുടെയും ഐസിയു ബെഡുകളുടെയും കണക്ക് ഇങ്ങനെ

സംസ്ഥാനത്ത് നിലവില്‍ കോവിഡഡ് രോഗികള്‍ക്കായുള്ള ഓക്‌സിജന്‍ ലഭ്യതയില്‍ പ്രശ്‌നമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
ചിത്രം പിടിഐ
ചിത്രം പിടിഐ



തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ കോവിഡഡ് രോഗികള്‍ക്കായുള്ള ഓക്‌സിജന്‍ ലഭ്യതയില്‍ പ്രശ്‌നമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില സ്വകാര്യ ആശുപത്രികളില്‍ ഓക്‌സിജന്‍ ലഭ്യത കുറഞ്ഞിട്ടുണ്ട്. ഇത് പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ ഹോസ്പിറ്റലുകളില്‍ നിലവിലുള്ളത് 2857 ഐസിയു ബെഡുകളാണ്. അതില്‍ 996 ബെഡുകള്‍ കോവിഡ് രോഗികളുടേയും 756 ബെഡുകള്‍ കോവിഡിതര രോഗികളുടേയും ചികിത്സയ്ക്കായി ഉപയോഗിക്കുകയാണ്.സര്‍ക്കാര്‍ ആശുപത്രികളിലെ 38.7 ശതമാനം ഐസിയു ബെഡുകള്‍ ആണ് ഇപ്പോള്‍ ബാക്കിയുള്ളത്. സ്വകാര്യ ആശുപത്രികളിലെ7085 ഐസിയു ബെഡുകളില്‍ 1037 എണ്ണമാണ് കോവിഡ് രോഗികളുടെ ചികിത്സയ്ക്കായിഇപ്പോള്‍ ഉപയോഗിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. 

സര്‍ക്കാര്‍ ആശുപത്രികളില്‍ നിലവില്‍ ഉള്ള ആകെ വെന്റിലേറ്ററുകളുടെ എണ്ണം 2293 ആണ്. അതില്‍ 441 വെന്റിലേറ്ററുകള്‍ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായും 185 എണ്ണം കോവിഡേതര രോഗികളുടെ ചികിത്സയ്ക്കായും ഉപയോഗത്തിലാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ മൊത്തം വെന്റിലേറ്ററുകളുടെ 27.3 ശതമാനമാണ് ഇപ്പോള്‍ ഉപയോഗത്തിലുള്ളത്. സ്വകാര്യ ആശുപത്രികളിലെ1523 വെന്റിലേറ്ററുകളില്‍ 377 എണ്ണമാണ് നിലവില്‍ കോവിഡ് ചികിത്സയ്ക്കായിഉപയോഗിക്കുന്നത്.

സിഎഫ്എല്‍ടിസികളിലെ ബെഡുകളില്‍ 0.96 ശതമാനവും സിഎല്‍ടിസികളിലെ ബെഡുകളില്‍ 20.6 ശതമാനവും ബെഡുകള്‍ ഓക്‌സിജന്‍ ബെഡുകളാണ്. മെഡിക്കല്‍ കോളേജുകളില്‍ ആകെയുള്ള 3231 ഓക്‌സിജന്‍ ബെഡുകളില്‍ 1731 എണ്ണമാണ് കോവിഡ് ചികിത്സയ്ക്കായിനീക്കി വച്ചിരിക്കുന്നത്. അതില്‍ 1429 ബെഡുകളിലും രോഗികള്‍ ചികിത്സയിലാണ്. 546 പേര്‍ കോവിഡേതര രോഗികളാണ്. മൊത്തം 3231 ഓക്‌സിജന്‍ ബെഡുകളില്‍ 1975 എണ്ണവും ഇപ്പോള്‍ ഉപയോഗത്തില്‍ ആണ്.

ഡയറക്ടറേറ്റ്ഓഫ് ഹെല്‍ത്ത് സര്‍വീസസിനു കീഴിലുള്ള ആശുപത്രികളില്‍ 3001 ഓക്‌സിജന്‍ ബെഡുകള്‍ ആണുള്ളത്. അതില്‍ 2028 ബെഡുകള്‍ ആണ് കോവിഡ് ചികിത്സയ്ക്ക്നീക്കി വച്ചിരിക്കുന്നത്. അവയില്‍ 1373 ഓക്‌സിജന്‍ ബെഡുകളില്‍ ഇപ്പോള്‍ രോഗികള്‍ ചികിത്സയിലാണ്. കോവിഡേതര രോഗികളെക്കൂടെ കണക്കിലെടുത്താല്‍ ഈ ആശുപത്രികളിലെ 51.28 ശതമാനം ഓക്‌സിജന്‍ ബെഡുകളിലും രോഗികള്‍ ചികിത്സിക്കപ്പെടുന്നു.സ്വകാര്യ ആശുപത്രികളിലെ2990 ഓക്‌സിജന്‍ ബെഡുകളില്‍ 66.12 ശതമാനം ഓക്‌സിജന്‍ ബെഡുകള്‍ ഇതിനോടകം ഉപയോഗത്തിലായിക്കഴിഞ്ഞു.

ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത മെഡിക്കല്‍ ഓക്‌സിജനില്‍ ചുരുങ്ങിയത് ആയിരം മെട്രിക് ടണ്‍ കേരളത്തിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് കത്തയച്ചിട്ടുണ്ട്.

രണ്ടാം തരംഗത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ ഓക്‌സിജന്റെ ആവശ്യം വലിയതോതില്‍ വര്‍ധിച്ചിരിക്കുകയാണ്. ഓക്‌സിജന്റെ സ്റ്റോക്ക് വളരെ വേഗം കുറയുന്നു. ഈ സാഹചര്യത്തില്‍ മതിയായ കരുതല്‍ശേഖരം ഉണ്ടാക്കുന്നതിന് കേന്ദ്രത്തിന്റെ സഹായം ആവശ്യമാണ്

ഇപ്പോള്‍ ഇറക്കുമതി ചെയ്യുന്ന വിഹിതത്തില്‍ നിന്ന് 500 മെട്രിക് ടണ്‍ ആദ്യഗഡുവായി കേരളത്തിന് അനുവദിക്കണം. അടുത്ത ഘട്ടത്തില്‍ 500 ടണ്‍ കൂടി സംസ്ഥാനത്തിന് നീക്കിവെക്കണം. കേരളത്തിനടുത്തുള്ള ഏതെങ്കിലും സ്റ്റീല്‍ പ്ലാന്റില്‍ നിന്ന് 500 ടണ്‍ അനുവദിക്കുന്ന കാര്യവും പരിഗണിക്കാവുന്നതാണ്. ഇറക്കുമതിചെയ്യുന്ന ഓക്‌സിജനില്‍ നിന്ന് 1000 ടണ്‍ കേരളത്തിന് നല്‍കുന്നതിന് വിദേശ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കണമെന്നും പ്രധാനമന്ത്രിയോടഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com