തിരുവനന്തപുരം: സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ജൂൺ മാസത്തിലും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് ആദ്യം ബാധിക്കുന്നത് അടുക്കളകളെയാണെന്നും അതുകൊണ്ടാണ് ഭക്ഷ്യക്കിറ്റ് വിതരണ പരിപാടി ആരംഭിച്ചതെന്നും വാർത്താസമ്മേളനത്തിൽ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.
'കോവിഡ് ആദ്യം ബാധിക്കുക അടുക്കളകളെയാണ്. അതുകൊണ്ടാണ് അടുക്കളകളെ ബാധിക്കാതിരിക്കാന്‍ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണ പരിപാടി ആവിഷ്‌കരിച്ചത്. ലോക്ക്ഡൗണ്‍ ഘട്ടത്തിലും പിന്നീടും അതെല്ലാ കുടുംബങ്ങള്‍ക്കുമായി വിതരണം ചെയ്തു. 85 ലക്ഷം കുടുംബങ്ങള്‍ അതിന്റെ ഉപഭോക്താക്കളായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുളള തുകയും ഭക്ഷ്യ വകുപ്പിന്റെ ബജറ്റ് വിഹിതവും ഉപയോഗിച്ചാണ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തത്. ഈ മാസവും അത് തുടരുകയാണ്'.
'എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ അരി വിതരണം നേരത്തേ ലോക്ക്ഡൗണ്‍ ഘട്ടത്തില്‍ നടത്തുകയുണ്ടായി. അഗതി മന്ദിരങ്ങളിലും ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞു. അതിഥി തൊഴിലാളികള്‍ക്ക് അവര്‍ക്കാവശ്യമുളള സാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യക്കിറ്റാണ് വിതരണം ചെയ്തത്. ഇത്തവണയും അവര്‍ക്കുളള ഭക്ഷ്യക്കിറ്റ് വിതരണം പുരോഗമിക്കുകയാണ്'- മുഖ്യമന്ത്രി പറഞ്ഞു.
ലോക്ക്ഡൗണ്‍ നീട്ടുന്നതിനാല്‍ ജനങ്ങള്‍ കുറേക്കൂടി വിഷമം അനുഭവിക്കുന്ന സാഹചര്യം ഉണ്ടാകും. ഒന്നാം ഘട്ടത്തിലെ അനുഭവം കൂടി കണക്കിലെടുത്ത് രണ്ടാം തരംഗം സൃഷ്ടിക്കുന്ന ദുരിതം മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കുകയാണ്. അവശ്യ സാധനക്കിറ്റ് 2021 ജൂണിലും വിതരണം ചെയ്യും. അദ്ദേഹം വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ