കൊച്ചി: കോവിഡ് രോഗികളും രോഗം ഭേദമായവരിലും കണ്ടുവരുന്ന ബ്ലാക്ക് ഫംഗസ് ബാധ കേരളത്തിലും. മഹാരാഷ്ട്രയിലും ഗുജറാത്തിലും മറ്റും കാണുന്ന പ്രത്യേക ഫംഗൽ ഇൻഫെക്ഷൻ അപൂർവമായി കേരളത്തിലും ദൃശ്യമായിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതുസംബന്ധിച്ച് കൂടുതൽ പരിശോധനകൾ നടന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.
തലവേദന, പനി, കണ്ണിനു താഴെയുള്ള വേദന, മൂക്കൊലിപ്പ് കാഴ്ചക്കുറവ് എന്നിവ ബ്ലാക്ക് ഫംഗസ് ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. ഫംഗസ് അണുബാധ മൂക്ക്, കണ്ണുകൾ എന്നിവയിലൂടെ പടർന്ന് തലച്ചോറിലെത്തിയാണ് മരണകാരിയാകുന്നത്. പ്രമേഹ രോഗികളിലും രക്തത്തിൽ ഇരുമ്പിന്റെ അളവ് കൂടുതലുള്ളവരിലുമാണ് ബ്ലാക്ക് ഫംഗസ് (മ്യൂക്കർമൈക്കോസിസ്) കൂടുതലായും കാണപ്പെടുന്നത്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും ഇതര രോഗാവസ്ഥകൾ ഉള്ളവർക്കും രോഗം പിടിപെടാൻ സാധ്യതയുണ്ട്.
കൊവിഡ് വരുന്നതിന് മുമ്പും ഇത്തരത്തിലുള്ള ഫംഗസ് ബാധ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിൽ സംസ്ഥാന മെഡിക്കൽ ബോർഡ് കൂടുതൽ സാമ്പിളുകളെടുത്ത് പരിശോധിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിലെ മുക്കന്നൂരിലുള്ള സ്ത്രീക്ക് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചിരുന്നു. അങ്കമാലിയിലെ ആശുപത്രിയിൽ വെച്ചാണ് ഇവരുടെ ശസ്ത്രക്രിയ നടന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ