പഴശ്ശി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; വളപട്ടണം പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം

കനത്തമഴയില്‍ നീരൊഴുക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് കണ്ണൂരിലെ പഴശ്ശി ഡാം ഭാഗികമായി തുറന്നു
പഴശ്ശി ഡാം, ഫയല്‍ ചിത്രം
പഴശ്ശി ഡാം, ഫയല്‍ ചിത്രം

കണ്ണൂര്‍: കനത്തമഴയില്‍ നീരൊഴുക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് കണ്ണൂരിലെ പഴശ്ശി ഡാം ഭാഗികമായി തുറന്നു. വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ സുരക്ഷിതത്വം കണക്കിലെടുത്താണ് ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ തുറന്നത്.

ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയാണ് തുടരുന്നത്. കനത്തമഴയില്‍ ഡാമില്‍ ജലനിരപ്പ് വര്‍ധിച്ച പശ്ചാത്തലത്തിലാണ് സുരക്ഷാനടപടിയെന്നോണം ഷട്ടറുകള്‍ തുറന്ന് വെള്ളം ഒഴുക്കി കളയാന്‍ തീരുമാനിച്ചത്. വളപട്ടണം പുഴ കടന്നുപോകുന്ന പടിയൂര്‍, ഇരിക്കൂര്‍, നാറാത്ത്, കൂടാളി പാപ്പിനിശ്ശേരി, വളപ്പട്ടണം, കല്യാശ്ശേരി ,മയ്യില്‍, മലപ്പട്ടം ചെങ്ങളായി എന്നീ ഗ്രാമ പഞ്ചായത്തുകള്‍, ആന്തൂര്‍, മട്ടന്നൂര്‍ ഇരിട്ടി മുനിസിപ്പാലിറ്റികള്‍ എന്നി പ്രദേശത്തുള്ളവര്‍  ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

കനത്ത മഴയെ തുടര്‍ന്ന് നീരൊഴുക്ക് വര്‍ധിച്ച പശ്ചാത്തലത്തില്‍ പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നേക്കും. ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് തൃശൂര്‍ ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.

നിലവില്‍ 418.05 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. ഇത് 419.41 മീറ്ററിനു മുകളിലേക്ക്  ഉയര്‍ന്നാല്‍ സ്പില്‍വേ ഷട്ടറുകള്‍ വഴി വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് ജില്ലാ ഭരണകൂടം അനുമതി നല്‍കിയത്. . വെള്ളം തുറന്നു വിട്ടാല്‍ ചാലക്കുടി പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഇരു കരയിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

പുഴയില്‍ മത്സ്യബന്ധനം, അനുബന്ധ ജോലികള്‍ എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 424 മീറ്ററാണ്. അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള മുന്നറിയിപ്പ്  നല്‍കാന്‍ ഇടമലയാര്‍ ഡാം സേഫ്റ്റി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കും  നിര്‍ദ്ദേശം നല്‍കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com