അന്വേഷണത്തിന്റെ പുകമറയിലിട്ട് മൂടാന്‍ ശ്രമം ; ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു :  കെ സുധാകരന്‍

മോൻസന്റെ കേസിലും സിബിഐ അന്വേഷണമോ, ജുഡീഷ്യൽ അന്വേഷണമോ നടത്തട്ടെയെന്നും കെ സുധാകരൻ പറഞ്ഞു
കെ സുധാകരന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു / ടെലിവിഷന്‍ ചിത്രം
കെ സുധാകരന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു / ടെലിവിഷന്‍ ചിത്രം

തിരുവനന്തപുരം : അനധികൃത സ്വത്ത് സമ്പാദനക്കേസ് ആര് അന്വേഷിച്ചാലും പ്രശ്‌നമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. സിബിഐക്ക് അപ്പുറമുള്ള ഏജന്‍സി വേണമെങ്കിലും അന്വേഷിക്കട്ടെ. ജുഡീഷ്യല്‍ അന്വേഷണം വന്നാലും നേരിടും. ഒരു പ്രയാസവുമില്ല. അന്വേഷിക്കണമെന്നാണ് തന്റെ നിലപാടെന്നും സുധാകരന്‍ പറഞ്ഞു. 

മനസാ വാചാ കര്‍മണാ, സംശുദ്ധമായ രാഷ്ട്രീയപ്രവര്‍ത്തനവും പൊതു പ്രവര്‍ത്തനവും നല്‍കുന്ന ആളാണ് താന്‍. ആരോപണങ്ങളെക്കുറിച്ച് ഏത് സിബിസിഐഡി വേണമെങ്കിലും വന്ന് അന്വേഷിച്ചോട്ടെ. അന്വേഷിച്ചിട്ടെങ്കിലും പൊതു ജനത്തിന് മുന്നില്‍ തന്റെ വ്യക്തിത്വം തെളിയിക്കാമല്ലോ എന്നും സുധാകരന്‍ പറഞ്ഞു. 

തനിക്കെതിരായ ആരോപണം വിജിലന്‍സ് അന്വേഷിക്കണം. അന്വേഷിച്ച് വസ്തുനിഷ്ഠമായ കാര്യങ്ങള്‍ സമൂഹത്തിന് മുന്നില്‍ കൊണ്ടു വരാന്‍ അവസരം കിട്ടുന്നത് തനിക്കും കൂടി ആവശ്യമാണെന്ന് സുധാകരന്‍ പറഞ്ഞു. മോൻസന്റെ കേസിലും സിബിഐ അന്വേഷണമോ, ജുഡീഷ്യൽ അന്വേഷണമോ നടത്തട്ടെയെന്നും കെ സുധാകരൻ പറഞ്ഞു. 

വേട്ടയാടല്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മുഖ്യമന്ത്രി എത്രതവണ തന്നെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞിട്ടുണ്ട്. എത്രകാലം അംഗരക്ഷകരുടെ സംരക്ഷണയില്‍ ജീവിച്ചിട്ടുണ്ട്. ജീവിതത്തില്‍ നിന്ന് തുടച്ചു നീക്കാന്‍ തീരുമാനിച്ച ഒരു പാര്‍ട്ടി, അത് നടക്കില്ലെന്ന് കണ്ടപ്പോള്‍ കേസുകളില്‍പ്പെടുത്തി രാഷ്ട്രീയപ്രവര്‍ത്തനത്തിന് തടസ്സമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. 

അന്വേഷണത്തിന്റെ പുകമറയിലിട്ട് മൂടാനാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രി അറിയാതെ ഒരു അന്വേഷണവും നടക്കില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com