മഴക്കെടുതി: സംസ്ഥാനത്ത് 27 മരണം; 247 ദുരിതാശ്വാസ ക്യാമ്പുകള്‍

മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 27 ആയി 
കൂട്ടിക്കല്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍
കൂട്ടിക്കല്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍


തിരുവനന്തപുരം: മഴക്കെടുതിയില്‍ സംസ്ഥാനത്ത് 27 മരണം റിപ്പോര്‍ട്ട് ചെയ്തു. കോട്ടയത്ത് 14, ഇടുക്കി 10, തിരുവനന്തപുരം ഒന്ന്, തൃശൂര്‍ ഒന്ന്, കോഴിക്കോട് ഒന്ന് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

കോട്ടയം കാഞ്ഞിരപ്പള്ളി കൂട്ടിക്കല്‍ പ്‌ളാപ്പള്ളിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 13 പേരുടെ മൃതദേഹം കണ്ടെടുത്തു. ഇതില്‍ ഒരാള്‍ ഇടുക്കി സ്വദേശിയാണ്. ഏറ്റുമാനൂര്‍ സ്വദേശിയായ സൈനികള്‍ ജോണ്‍സന്‍ സെബാസ്റ്റ്യന്‍ (35 വയസ്) ഏറ്റുമാനൂര്‍ ചെറുവണ്ടൂര്‍ പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു.

ഇടുക്കി പീരുമേട് കൊക്കയാറില്‍ ഉണ്ടായ ഉരുള്‍ പൊട്ടലില്‍ നാലു വീടുകള്‍ പൂര്‍ണമായി ഒലിച്ചുപോയി. അഞ്ച് കുട്ടികളും രണ്ടു മുതിര്‍ന്നവരും ഉള്‍പ്പെടെ ഏഴു പേരാണ് മരണമടഞ്ഞത്. ഇടുക്കിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ ആന്‍സിയെ (52) കണ്ടെത്താനുള്ള തിരച്ചില്‍ തുടരുന്നു.
തിരുവനന്തപുരം കല്ലാറില്‍ അഭിലാഷ് (23) മുങ്ങിമരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം താലൂക്കില്‍ ജാര്‍ഖണ്ഡ് സ്വദേശിയെ ആമയിഴനുാന്‍ തോടില്‍ കാണാതായിട്ടുണ്ട്. തൃശൂര്‍ ജില്ലയില്‍ തലപ്പിള്ളി തെക്കുംകര ജോസഫിനെ (72 വയസ്) വീടിനടുത്തുള്ള തോട്ടില്‍ വീണ് മരിച്ചു.

സംസ്ഥാനത്ത് 247 ദുരിതാശ്വാസ ക്യാമ്പുകളിലായി 2619 കുടുംബങ്ങളെ താമസിപ്പിച്ചിട്ടുണ്ട്. 9422 പേരാണ് ക്യാമ്പുകളില്‍ ആകെയുള്ളത്. ഇടുക്കി ഡാം ചൊവ്വാഴ്ച രാവിലെ 11ന് തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പമ്പ, ഇടമലയാര്‍ ഡാമുകളും നാളെ തുറക്കും. പത്തനംതിട്ട ജില്ലയില്‍ കക്കി ആനത്തോട് ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. മൂഴിയാര്‍, മണിയാര്‍ ഡാമുകളും തുറന്നിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ പീച്ചി, ചിമ്മിനി, പൂമല, അസുരന്‍കുണ്ട്, പത്താഴക്കുണ്ട്, വാഴാനി ഡാമുകള്‍ തുറന്നിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ ചുള്ളിയാര്‍ ഡാം, മംഗലം, മലമ്പുഴ, കാഞ്ഞിരപ്പുഴ, ശിരുവാണി ഡാമുകള്‍ തുറന്നിട്ടുണ്ട്. നദീതീരമേഖലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com