സ്ത്രീത്വത്തെ അപമാനിച്ചു; മേയറുടെ പരാതിയില്‍ കെ മുരളീധരനെതിരെ കേസ്

ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 
കെ മുരളീധരന്‍- ആര്യാ രാജേന്ദ്രന്‍
കെ മുരളീധരന്‍- ആര്യാ രാജേന്ദ്രന്‍

തിരുവനന്തപുരം:  അധിക്ഷേപകരമായ പരാമര്‍ശം നടത്തിയെന്ന മേയര്‍ ആര്യ രാജേന്ദ്രന്റെ പരാതിയില്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരനെതിരെ പൊലീസ് കേസെടുത്തു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

നേരത്തെ കെ. മുരളീധരനെതിരേ മേയര്‍ പരാതി നല്‍കിയിരുന്നു. മേയറുടെ പരാതിയില്‍ പൊലീസ് നിയമോപദേശം തേടിയിരുന്നു.

കഴിഞ്ഞ ദിവസം കോര്‍പ്പറേഷനിലെ നികുതി വെട്ടിപ്പിനെതിരെ തിരുവനന്തപുരം ഡിസിസി. സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നതിനിടെയാണ് മുരളീധരന്‍ മേയര്‍ക്കെതിരേ വിവാദപരാമര്‍ശം നടത്തിയത്.  മേയര്‍ ആര്യ രാജേന്ദ്രനെ കാണാന്‍ നല്ല സൗന്ദര്യമുണ്ടെങ്കിലും വായില്‍ നിന്ന് വരുന്നത് ഭരണിപ്പാട്ടിനെക്കാള്‍ ഭീകരമായ വാക്കുകളാണെന്നായിരുന്നു മുരളീധരന്റെ പരാമര്‍ശം. 

ഖേദം പ്രകടിപ്പിച്ച് കെ മുരളീധരന്‍

മേയര്‍ക്കെതിരായ പരാമര്‍ശത്തില്‍ മുരളീധരന്‍ ഇന്ന് ഖേദം പ്രകടിപ്പിച്ചിരുന്നു പരാമര്‍ശത്തില്‍ മാനസിക പ്രയാസമുണ്ടായെങ്കില്‍ ഖേദമുണ്ടെന്ന് മുരളീധരന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. തന്റെ പ്രസ്താവന കൊണ്ട് അവര്‍ക്ക് മാനസികമായ പ്രയാസമുണ്ടായെങ്കില്‍ അതില്‍ ഖേദമുണ്ട്. തന്റെ പ്രസ്താവനകൊണ്ട് സ്ത്രീകള്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടാവരുതെന്ന് നിര്‍ബന്ധമുണ്ട്. അതേസമയം തെറ്റുകള്‍ തെറ്റുകള്‍ തന്നെയാണ്. താന്‍ ചൂണ്ടിക്കാട്ടിയ വിഷയങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും മുരളീധരന്‍ പറഞ്ഞു. പരാതി നല്‍കിയതില്‍ തനിക്കൊരു പ്രശ്നവുമില്ല. ഒരുപാട് കേസുകള്‍ തനിക്കെതിരെയുണ്ട്. ഒരുപാട് പ്രമുഖരായി ഇരുന്നിട്ടുള്ള കസേരയിലാണ് ഇപ്പോഴത്തെ മേയര്‍ ഇരിക്കുന്നതെന്ന്് ഓര്‍മ വേണമെന്നും മുരളീധരന്‍ പറഞ്ഞു.

കേസുമായി മുന്നോട്ടുപോകുമെന്ന് മേയര്‍

അതേസമയം കെ മുരളീധരന്റെ പരാമര്‍ശത്തില്‍ നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്ന് മേയര്‍ ആര്യാ എസ് രാജേന്ദ്രന്‍ പറഞ്ഞു. നിലവിലെ പരാതിയില്‍ പൊലീസ് നടപടി എടുക്കട്ടെ. അതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. സത്രീകളെ മോശമായി വരുത്തിതീര്‍ക്കാനാണ് ശ്രമം. താന്‍ വളര്‍ന്നുവന്നത് പ്രയാസകരമായ സാഹചര്യത്തിലാണെന്നും ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. കെ മുരളീധരനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് മേയര്‍ പരാതി നല്‍കിയത്. മേയറുടെ പരാതിയില്‍ നിയമോപദേശം ലഭിച്ച ശേഷം മാത്രമെ കേസ് എടുക്കുകയുള്ളുവെന്ന് പൊലിസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com