കൊച്ചി : അമ്മപ്പട്ടിയെയും ഒരു മാസം മാത്രം പ്രായമുള്ള ഏഴു കുഞ്ഞുങ്ങളെയും തീവെച്ച കേസിൽ രണ്ടു സ്ത്രീകൾക്കെതിരെ കേസെടുത്തു. മാഞ്ഞാലി ഡൈമൺമുക്ക് ചാണയിൽ കോളനിയിലെ മേരി, ലക്ഷ്മി എന്നിവർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തത്. ഏഴു പട്ടിക്കുഞ്ഞുങ്ങളും വെന്തു മരിച്ചു. പൊള്ളലേറ്റ അമ്മപ്പട്ടിയെ രക്ഷപ്പെടുത്തി. മാഞ്ഞാലി ഡൈമൺമുക്ക് ചാണയിൽ കോളനിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം.
സമീപ പ്രദേശങ്ങളിൽ അലഞ്ഞു തിരഞ്ഞു നടന്ന തെരുവുനായ ഒരു മാസം മുൻപാണു കോളനിയിലെ വീട്ടിലെ വാരാന്തയ്ക്കു സമീപം പ്രസവിച്ചത്. അമ്മപ്പട്ടിയും കുഞ്ഞുങ്ങളും പോകാതെ വന്നതോടെ പന്തം കത്തിച്ച് ഇവയുടെ ശരീരത്തിൽ വയ്ക്കുകയായിരുന്നു. കുഞ്ഞുങ്ങളെ രക്ഷിക്കാനുള്ള ശ്രമത്തിൽ പൊള്ളലേറ്റ അമ്മപ്പട്ടി, കുരച്ച് ഓടാൻ തുടങ്ങിയതോടെ സമീപവാസികൾ വിവരം ദയ പ്രവർത്തകരെ അറിയിച്ചു.
പരുക്കേറ്റ അമ്മപ്പട്ടിയെ ദയ അനിമൽ വെൽഫെയർ സംഘടന രക്ഷപ്പെടുത്തി. രണ്ടും ചെവിക്കും വയറിലും സാരമായി പൊള്ളലേറ്റ നായയെ പറവൂർ മൃഗാശുപത്രിയിലെ ചികിത്സയ്ക്കു ശേഷം സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. നായ്ക്കുട്ടികളെ സമീപത്തെ പറമ്പിൽ കുഴിച്ചിട്ടതായാണ് സൂചന. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ