'ആഹാ കൊള്ളാലോ ഗുജ്‌റാത്ത്... ??' ; പ്രഫുല്‍ പട്ടേലിനെ പരിഹസിച്ച് ആയിഷ സുല്‍ത്താന

ഈ കമ്പനി വല്ല അബ്ബാസിന്റെയോ ഹയിരുന്നിസ്സയുടേയോ ആയിരുന്നേങ്കില്‍ എന്താവുമായിരുന്നു പ്രചാരണത്തിന്റെ അവസ്ഥ ??
ആയിഷ സുല്‍ത്താന /ചിത്രം: ഫേസ്ബുക്ക്
ആയിഷ സുല്‍ത്താന /ചിത്രം: ഫേസ്ബുക്ക്

കൊച്ചി : ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് 21,000 കോടിയുടെ മയക്കുമരുന്നു പിടികൂടിയ സംഭവത്തില്‍ പ്രതികരണവുമായി സംവിധായിക ആയിഷ സുല്‍ത്താന. ലക്ഷദ്വീപില്‍ നിന്നും 90 നോട്ടിക്കല്‍ മൈല്‍ അകലെ 3000 കോടിയുടെ മയക്കു മരുന്ന് പിടിച്ചപ്പോള്‍ കാണിച്ച ആവേശം എന്തുകൊണ്ട് ഗുജറാത്തിന്റെ കാര്യത്തില്‍ ഇല്ലെന്ന് ആയിഷ ഫെയ്‌സ്ബുക്ക് പേജില്‍ ചോദിച്ചു. 

ശ്രീലങ്കയുടെ കപ്പലില്‍ നിന്നും മയക്കുമരുന്ന് പിടിച്ചതിന്,  ദ്വീപില്‍ പാസ് അടിച്ചേല്‍പ്പിക്കാന്‍ ആവേശം കാണിച്ച പോട പട്ടേലിന്റെ സ്വന്തം നാട്ടില്‍ 21000 കോടിയുടെ മയക്ക്മരുന്ന് വേട്ട നടന്ന സ്ഥിതിക്ക് അവിടെ ഡബിള്‍ പാസ്സ് നടപ്പാക്കേണ്ടി വരുമല്ലോ? എന്നും സുല്‍ത്താന ചോദിക്കുന്നു. 

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ക്കെതിരേ പ്രതിഷേധവുമായി ആയിഷ രംഗത്ത് വന്നിരുന്നു. പട്ടേലിനെതിരായ പരാമര്‍ശത്തിന്റെ പേരില്‍ ആയിഷക്കെതിരെ രാജ്യദ്രോഹക്കേസും എടുത്തിരുന്നു. 

ആയിഷ സുല്‍ത്താനയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :  

ആഹാ കൊള്ളാലോ ഗുജ്‌റാത്ത്... ??

രാജ്യത്തെ ഏറ്റവും വലിയ മയക്ക്മരുന്ന് വേട്ട ഇന്നലെ ഗുജറാത്തില്‍ നടന്നു അതും 21000 കോടിയുടെ...
സുധാകറിന്റെയും ഭാര്യ വൈശാലിയുടെയും ആഷി ട്രേഡിംങ്ങ് കമ്പനിയിലേക്ക് വന്ന കണ്ടെനറില്‍ നിന്നാണ് DRI ഉദ്യോഗസ്ഥര്‍ പിടികൂടിയത്... 

ഇത്ര ആത്മവിശ്വാസത്തില്‍ ഇത്ര വലിയ ക്വാണ്ടിറ്റി കടത്തണമെങ്കില്‍ എത്ര പ്രാവശ്യം സുഖകരമായി വേണ്ടപ്പെട്ടവരുടെ ഒത്താശയോടെ ഈ ട്രാന്‍സാക്ഷന്‍ നടന്നിരിക്കണം ? DRI യിലെ ട്രാന്‍സ്ഫറായി വന്ന പുതിയ ഉദ്യോഗസ്ഥന്റെ സത്യസന്ധമായ ഇടപെടലുകളാണ് ഈ മയക്കുമരുന്ന് കടത്തല്‍ പൊളിച്ചത്...  

ഇത്ര വലിയ മയക്കുമരുന്ന് മാഫിയാ രാജാക്കന്‍മാരുടെ പറുദീസയാണല്ലോ ഇപ്പൊ ഗുജറാത്ത് അല്ലേ ?  
ലക്ഷദ്വീപില്‍ നിന്നും 90 നോട്ടിക്കല്‍ മൈല്‍ അകലെ നിന്ന് 3000 കോടിയുടെ ശ്രീലങ്കയുടെ കപ്പലില്‍ നിന്നും മയക്കുമരുന്ന് പിടിച്ചതിന് ദ്വീപ് നിവാസികളാരും അതില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഇല്ലെന്നിരിക്കെ ദ്വീപില്‍ പാസ് അടിച്ചേല്‍പ്പിക്കാന്‍ ആവേശം കാണിച്ച പോട പട്ടേലിന്റെ സ്വന്തം നാട്ടില്‍ 21000 കോടിയുടെ മയക്ക്മരുന്ന് വേട്ട നടന്ന സ്ഥിതിക്ക് അവിടെ ഡബിള്‍ പാസ്സ് നടപ്പാക്കേണ്ടി വരുമല്ലോ?

പോടാ പട്ടേല്‍ അറിഞൊന്നു മനസ്സ് വെച്ച് ആ ഗുണ്ടാ ആക്റ്റ് സ്വന്തം നാട്ടില്‍ നടപ്പാക്കണം... ഇതിപ്പോ ഏത് തീവ്രവാദത്തില്‍ പെടും?? ഞങ്ങള്‍ ദ്വീപ്ക്കാരെ ചെയ്യാത്ത തെറ്റിന് തിവ്രവാദികള്‍ ആക്കാന്‍ ശ്രമം നടത്തിയപ്പോ ഉണ്ടായ ആ ഒരു മനസ്സുഖമുണ്ടല്ലോ നിങ്ങള്‍ക്ക് അതിപ്പോ പോടാ പാട്ടേലിന്റെ സ്വന്തം നാട്ടുക്കാരെ തന്നെ ഇനി തീവ്രവാദി എന്ന് വിളിക്കേണ്ടി വരുന്നൊരു അവസ്ഥയായി മാറിയിരിക്കുന്നു...??

'ഇതാണ് പറയുന്നത് പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും എന്ന് ' ഈ കമ്പനി വല്ല അബ്ബാസിന്റെയോ ഹയിരുന്നിസ്സയുടേയോ ആയിരുന്നേങ്കില്‍ എന്താവുമായിരുന്നു പ്രചാരണത്തിന്റെ അവസ്ഥ ??. മയക്കു മരുന്ന് ജിഹാദ് എന്ന പേര് വന്നേനെ, ഇതിനെ ഇപ്പൊ എന്ത് പേരിട്ടു വിളിക്കും...?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com