റൂൾകർവ് പരിധിയും കടന്ന് ബാണാസുര സാ​ഗർ; കക്കി- ആനത്തോട് ഡാമുകളും ഇന്ന് തുറക്കും; ജാ​ഗ്രത നിർദേശം

രാവിലെ 8 മണിക്ക് ബാണാസുര സാഗർ അണക്കെട്ടിന്റേയും പതിനൊന്ന് മണിയോടെ കക്കി ആനത്തോട് അണക്കെട്ടിന്റേയും ഷട്ടറുകൾ തുറക്കാനാണ് തീരുമാനം
ഫയൽ ചിത്രം
ഫയൽ ചിത്രം

വയനാട്; വയനാട്ടിലെ ബാണാസുര സാഗർ ഡാമും പത്തനംതിട്ട കക്കി ആനത്തോട് ഡാമും ഇന്ന് തുറക്കും. രാവിലെ 8 മണിക്ക് ബാണാസുര സാഗർ അണക്കെട്ടിന്റേയും പതിനൊന്ന് മണിയോടെ കക്കി ആനത്തോട് അണക്കെട്ടിന്റേയും ഷട്ടറുകൾ തുറക്കാനാണ് തീരുമാനം. കോഴിക്കോട് കുറ്യാടി ഡാമിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

ബാണാസുര സാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവല്‍ ആയ 774 മീറ്റർ കടന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ തുറക്കുന്നത്. നിലവിൽ 774.20 ആണ് ജലനിരപ്പ്. അണക്കെട്ടിന്റെ ഒരു ഷട്ടര്‍ 10 സെന്റിമീറ്ററാകും തുറക്കുക. സെക്കൻഡിൽ 8.50 ക്യുബിക് മീറ്റർ വെളളം പുറത്തേക്ക് ഒഴുക്കും. ആവശ്യമെങ്കിൽ ഘട്ടം ഘട്ടമായി കൂടുതൽ ഷട്ടറുകൾ തുറക്കും. പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഡാം  തുറക്കുന്ന സമയത്ത് അണക്കെട്ട് ഭാഗത്തേയ്ക്ക് പോകുകയോ, വെള്ളം ഒഴുകിപ്പോകുന്ന പുഴകളില്‍ നിന്നും മീന്‍ പിടിക്കുകയോ, പുഴയില്‍ ഇറങ്ങുകയോ ചെയ്യരുതെന്നും  മുന്നറിയിപ്പില്‍ പറയുന്നു.

കക്കി- ആനത്തോട് ഡാമിന്റെ ഷട്ടറുകൾ തുറന്ന് 35 മുതല്‍ 50 ഘനമീറ്റര്‍ വെള്ളം പമ്പാനദിയിലേക്ക് ഒഴുക്കും. ഇതിനെ തുടർന്ന് പമ്പാനദിയില്‍ 10 മുതല്‍ 15 സെന്റിമീറ്റര്‍ വരെ ജലനിരപ്പ് ഉയര്‍ന്നേക്കാമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. എന്നാല്‍ അപകട നിലയേക്കാള്‍ താഴെയാണ് നിലവില്‍ പമ്പാനദിയിലെ ജലനിരപ്പ്. അതിനാല്‍ ആശങ്കപ്പെടേണ്ട ഒരു സാഹചര്യമില്ല. 975.75 മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. ഇതിന്റെ 78.8 ശതമാനം വെള്ളമാണ് ഡാമിലുള്ളത്. 975.58 മീറ്ററാണ് നിലവിലെ ജലനിരപ്പ്. അപ്രതീക്ഷിതമായ മഴ കാരണം ഉണ്ടായേക്കാവുന്ന ആഘാതം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
പമ്പ- ത്രിവേണി, അട്ടത്തോട്, കിസുമം, ഏയ്ഞ്ചല്‍ വാലി, കണമല,  അരയാഞ്ഞിലിമണ്‍, കുറുബന്‍മൂഴി,  അത്തിക്കയം, റാന്നി, കോഴഞ്ചേരി, ആറന്‍മുള, ചെങ്ങന്നൂര്‍, പാണ്ടനാട്, തിരുവന്‍ വണ്ടൂര്‍ കടപ്ര, നിരണം മേഖലയില്‍ പമ്പാ നദി തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com