കൊച്ചി: ദേശീയ പാതയില്‍ എറണാകുളം അത്താണിക്ക് സമീപം കുഴിയില്‍ വീണ് ഹോട്ടല്‍ ജീവനക്കാരന്‍ മരിച്ച സംഭവത്തില്‍ കരാര്‍ കമ്പനിക്കെതിരെ കേസ്. ദേശീയ പാതയില്‍ അറ്റകുറ്റപ്പണിക്കും നവീകരണത്തിനും കരാര്‍ എടുത്ത ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിനെതിരെയാണ് പൊലീസ് കേസെടുത്തത്. അറ്റകുറ്റപ്പണിയില്‍ വീഴ്ച വരുത്തിയതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്.
നാലുദിവസം മുന്‍പ് ഹോട്ടല്‍ ജീവനക്കാരനായ ഹാഷിമാണ് ദേശീയ പാതയില്‍ കുഴിയില്‍ വീണ് മരിച്ചത്. കുഴിയില്‍ വീണ് നിയന്ത്രണം നഷ്ടപ്പെട്ട വാഹനത്തില്‍ നിന്ന് മീഡിയനിലേക്ക് തെറിച്ചുവീണ ഹാഷിമിന്റെ മുകളിലൂടെ മറ്റൊരു വാഹനം കയറി ഇറങ്ങുകയായിരുന്നു. ഈ വാഹനം കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. നാലുചക്ര വാഹനമാണിതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രദേശത്ത് സിസിടിവി ദൃശ്യങ്ങള്‍ ഇല്ലാതിരുന്നത് വാഹനം തിരിച്ചറിയാന്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. എങ്കിലും ഹാഷിം സഞ്ചരിച്ച സ്‌കൂട്ടര്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നതോടെ, വാഹനം ഏതെന്ന് തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് പൊലീസ് കരുതുന്നത്.
ദേശീയപാതയില്‍ 18 വര്‍ഷമായി കരാര്‍ അനുസരിച്ച് പ്രവൃത്തികള്‍ ചെയ്ത് വരുന്ന കമ്പനിയാണ് ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്. ദേശീയപാതയിലെ അറ്റകുറ്റപ്പണി, നവീകരണം എന്നി ജോലികളാണ് ഇവര്‍ ചെയ്ത് വരുന്നത്.അത്താണിക്ക് സമീപം കുഴിയില്‍ വീണ് ഹാഷിം മരിച്ച സംഭവത്തില്‍ കരാര്‍ കമ്പനിക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പൊലീസ് പറയുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക